കാഞ്ഞിരപ്പള്ളി: അശാസ്ത്രീയ നിര്‍മ്മാണം കൊണ്ട് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് ചെളിക്കുളമായി. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ്റ്റാന്റിലാണ് ഈ ഗതികേട്.
സ്ഥലസൗകര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്ന സ്റ്റാന്റില്‍ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. സ്റ്റാന്റിനുള്ളില്‍ ബസ് കടന്നു പോകുന്ന ഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്തെങ്കിലും യാത്രക്കാര്‍ ബസ് കാത്തു നില്ക്കുന്ന ഭാഗവും ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗവും പഴയപടി തന്നെ. പലഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ ചെളിവെള്ളം നിറഞ്ഞു കിടക്കുകയാണ്. ഈരാറ്റുപേട്ട ഭാഗത്തേയക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗത്താണ് വലിയകുഴിയുള്ളത്.
ബസില്‍ കയറുന്നതിനായി പോകുന്ന യാത്രക്കാര്‍ക്ക് ചെളിവെള്ളത്തില്‍ ചവിട്ടണം. മഴ വെള്ളം നിറഞ്ഞ കിടക്കുന്ന കുഴികളില്‍ അറിയാതെ ചാടുന്നതും അപകടങ്ങള്‍ക്ക് കാരണമാകും. ജീവന് വേണമെങ്കില്‍ യാത്രക്കാര്‍ സൂക്ഷിച്ച് നടക്കണമെന്ന മുന്നറിയിപ്പ് മാത്രമെ നല്‍കുവാനുള്ളു. ബസ് ഇറങ്ങുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഈ ഭാഗത്തെ റോഡ് പൊട്ടിപൊളിഞ്ഞ് ശോചനീയാവസ്ഥയിലാണ്. ബസ്സ്റ്റാന്റ് കവാടത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകളും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഓട നവീകരണത്തിനായി പുതിയ സ്ലാബുകള്‍ നിര്‍മ്മിച്ചതോടെ പഴയ സ്ലാബുകള്‍ ഓടയുടെ സമീപത്തു തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. ബസ് നോക്കി ദ്രുതഗതിയില്‍ പോകുന്ന യാത്രക്കാര്‍ സ്ലാബില്‍ തട്ടി വീഴാന്‍ സാധ്യതയുണ്ട്.
മാലിന്യ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഉപേക്ഷിച്ചിരിക്കുന്ന മാലിന്യങ്ങള്‍ സ്റ്റാന്റിനുള്ളില്‍ തന്നെ നിരന്നിട്ടും ആരു നീക്കം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടുമില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയ സ്വകാര്യ ബസ് സ്റ്റാന്റ് ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നതായാണ് ആക്ഷേപമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: