കളമശേരി: വേനല്‍ അവധിക്കാലം തുടങ്ങിയിട്ടും കളമശേരിയിലെ സയന്‍സ് പാര്‍ക്കിലെ എട്ട് ഡി തിയേറ്ററിന്റെ പ്രവര്‍ത്തനം നിശ്ചലം. അതിനാല്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന സന്ദര്‍ശകര്‍ നിരാശരായി മടങ്ങുകയാണ്. തീയ്യേറ്ററിന്റെ സാങ്കേതിക മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി കല്‍ക്കത്തയില്‍ നിന്ന് കളമശേരിയില്‍ എത്താത്തതാണ് അറ്റകുറ്റപ്പണി വൈകുന്നത്. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായിട്ടാണ് കളമശേരി നഗരസഭയുടെ കരാര്‍. അതിനാല്‍ ഏജന്‍സിയെ നേരിട്ട് സമീപിക്കാന്‍ നഗരസഭയ്ക്ക് ആകുന്നില്ല.
സയന്‍സ് സിറ്റിയില്‍ ഉപകരണങ്ങള്‍ മുഴുവനായി സ്ഥാപിക്കാതെയാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ജന്മഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീയ്യേറ്റര്‍ കൂടാതെ കളിപ്പാട്ടങ്ങളില്‍ പലതും നശിച്ചു തുടങ്ങി. ഇവ നന്നാക്കാന്‍ തുക കണ്ടത്തേണ്ട സംവിധാനവും പദ്ധതി തയ്യാറാക്കിയവര്‍ ചെയ്തിട്ടില്ല. തീയേറ്റര്‍ നിന്നു പോയതോടെ ദിവസവും 3,000 രൂപ വരെ ലഭിച്ചതും ഇല്ലാതായി. മുപ്പത് രൂപയാണ് തീയേറ്ററിലേയ്ക്കുള്ള പ്രവേശനഫീസ്. പാര്‍ക്കില്‍ കയറാന്‍ 10 രൂപയും. വൈകീട്ട് 4 മുതല്‍ രാത്രി 9 വരെയാണ് സന്ദര്‍ശന സമയം. വാട്ടര്‍ മ്യൂസിക് സംവിധാനം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോളോ കമ്പനി സ്പോണ്സര് ചെയ്യുന്ന മാലിന്യ സംസ്ക്കരണ പദ്ധതിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. പാര്‍ക്കിലെ ചവറുകളും മറ്റും ഇവിടെ ജൈവവളമാക്കുമെന്നാണ് പദ്ധതി. നിലവില്‍ ഇലകളും ചപ്പുചവറുകളും തൊട്ടടുത്ത തുറസായ സ്ഥലത്ത് തള്ളുകയാണ്. 2015 സെപ്റ്റംബറിലാണ് പാര്‍ക്ക് ആരംഭിച്ചത്. ജീവനക്കാരുടെ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കും. സയന്‍സ് പാര്‍ക്കിന്റെ നവീകരണവും നീണ്ടു പോകുകയാണ്.
തടാകം നിര്‍മ്മിച്ചെങ്കിലും ബോട്ട് സവാരി ആരംഭിച്ചിട്ടില്ല. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന പൂന്തോട്ടം സ്വപ്നത്തില്‍ മാത്രമായി. സമീപത്തെ എല്എഡിയിലെ റേഡിയേഷന് കാരണം പൂമ്പാറ്റകള്‍ വരില്ലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിയിരുന്നു. അതേ സമയം അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ പറഞ്ഞു. സയന്‍സ് പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒരു വര്‍ഷത്തെ വാറണ്ടി ഉള്ളതിനാല്‍ നഗരസഭയ്ക്ക് ചെലവു വരികയില്ലെന്നും ജെ.സി. പീറ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: