ന്യൂദല്‍ഹി: വനിതാ ട്വന്റി 20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് കീഴടക്കിയാണ് ഓസീസ് വനിതകള്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ന്യൂസിലാന്‍ഡ്-വിന്‍ഡീസ് മത്സര വിജയികളുമായി ഓസീസ് വനിതകള്‍ ഫൈനല്‍ കളിക്കും. തുടര്‍ച്ചയായ നാലാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടുന്നത്.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ വനിതകള്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഓസ്ട്രേലിയ നായിക മെഗ് ലാനിങിന്റെ അര്‍ദ്ധസെഞ്ചുറിയുടെ കരുത്തിലാണ് 132 റണ്‍സെടുത്തത്.
50 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളോടെ ലാനിങ് 55 റണ്‍സെടുത്തു. ഓപ്പണര്‍ അലീസാ ഹീലി 15 പന്തില്‍ നിന്ന് 25 റണ്‍സ് നേടി മികച്ച ബാറ്റിങ് നടത്തി. ലാനിങാണ് മത്സരത്തിലെ താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച തുടക്കത്തിനുശേഷമാണ് പരാജയത്തിലേക്ക് വഴുതി വീണത്. ഓപ്പണര്‍മാരായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സും (29 പന്തില്‍ 39), ടമി ബ്യൂമൗണ്ടും (40 പന്തില്‍ 32) േചര്‍ന്ന് ഒന്നാം വിക്കറ്റില്‍ 10 ഓവറില്‍ 67 റണ്‍സ് നേടി. ആദ്യം എഡ്വേര്‍ഡ്സും സ്കോര്‍ 13.4 ഓവറില്‍ 89-ല്‍ എത്തിയപ്പോള്‍ ബ്യൂമൗണ്ടും പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.
പിന്നീട് 21 റണ്‍സെടുത്ത സാറാ ടെയ്ലര് പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ഒപ്പം മറ്റുള്ളവരെല്ലാം ദയനീയമായി പരാജയപ്പെട്ടതും അവര്‍ക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ 9 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 42 പന്തില്‍ 45 റണ്‍സ് മാത്രമായിരുന്നു ആവശ്യം.
എന്നാല്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ അവര്‍ സമ്മര്‍ദ്ദത്തിലായി. ശേഷിച്ച ഇത്രയും പന്തുകളില്‍ ആറ് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെടുത്തി 39 റണ്‍സ് നേടാനേ ഇംഗ്ലീഷ് വനിതകള്‍ക്ക് കഴിഞ്ഞുള്ളൂ. 2012, 14 ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ഫൈനലില്‍ കടന്നെങ്കിലും ഓസ്ട്രേലിയന്‍ വനിതകളോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ അത് സെമിയിലായെന്നു മാത്രം. 2009-ലെ ആദ്യ ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: