അഞ്ചല്‍: ബിജെപി നേതാവിന്റെ വീടിന് നേരെ സിപിഎം അക്രമണം. അഞ്ചല്‍ ഏറം വടക്കേവിള വീട്ടില്‍ എം.വേണുഗോപാലിന്റെ വീടാണ് കഴിഞ്ഞദിവസം രാത്രി സിപിഎം ഗുണ്ടകള്‍ എറിഞ്ഞുതകര്‍ത്തത്.
ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റായിരുന്ന വേണുഗോപാല്‍ സിപിഎമ്മില്‍ നിന്നാണ് ബിജെപിയിലേക്ക് എത്തിച്ചേര്‍ന്നത്. മുന്‍ എസ്എഫ്ഐ ജില്ലാജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും ആയിരുന്നു. ഏറം പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി സിപിഎം നേതൃത്വം കരുതികൂട്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതില്‍ ഒടുവിലേത്തതാണ് കഴിഞ്ഞ ദിവസം നടന്ന വീടാക്രമണം.
വേണുഗോപാലും വൃദ്ധയായ അമ്മ മീനാക്ഷിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. രാത്രി മാരാകായുധങ്ങളുമായി കടന്നെത്തിയ ഡിവൈഎഫ്ഐ ക്രിമിനലുകള്‍ ജനല്‍ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ക്കുകയും വധഭീഷണി മുഴക്കി മടങ്ങുകയുമായിരുന്നു. അക്രമികള്‍ കരുതിയിരുന്ന മുളകുപൊടി വീട്ടുമുറ്റത്ത് വിതറിയിരുന്നു. പാര്‍ട്ടിഗ്രാമമായ ഏറം പ്രദേശത്ത് കുറച്ചു നാളുകളായി സിപിഎം-ഡിവൈഎഫ്ഐ, സിഐടിയു പ്രവര്‍ത്തകരായ നിരവധിയാളുകള്‍ സംഘടന ഉപേക്ഷിച്ച് ബിജെപിയിലും അനുബന്ധ സംഘടനകളിലും ചേര്‍ന്നിരുന്നു.
ഇവിടെ പകല്‍ സിപിഎം പ്രവര്‍ത്തകരായി നടക്കുന്നവരില്‍ പലരും രാത്രികാലങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പരിശീലനങ്ങളിലും തീവ്രവാദസ്വഭാവമുള്ള സംഘടനകളിലും പ്രവര്‍ത്തിക്കുന്നവരാണ്. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടിയതും സ്ഥലത്തെ ബിജെപി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതുമാണ് വേണുഗോപാലിന്റെ വീട് ആക്രമിക്കാന്‍ കാരണമായത്.
പ്രദേശത്തെ ഡിവൈഎഫ്ഐ ക്രിമിനലുകളായ അന്‍സാരി, ഷംനാദ്, അജാസ്, അനീഷ് തുടങ്ങിയവരാണ് വീടെറിഞ്ഞു തകര്‍ത്ത സംഘത്തിലുണ്ടായിരുന്നതെന്ന് വേണുഗോപാല്‍ നല്കിയ പരാതിയില്‍ പറയുന്നു. മുന്‍പ് സിപിഎം നേതാവായിരുന്ന എം.എ.അഷ്റഫിനെ വീട്ടില്‍കയറി വെട്ടിക്കൊന്ന എന്‍ഡിഎഫ് ക്രിമിനലുകള്‍ വീണ്ടുമൊരു ഇടവേളക്ക് ശേഷം പ്രദേശത്ത് സജീവമായിരിക്കുകയാണ്.
ഇവര്‍ പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്തിരിക്കുകയാണ്. അടുത്തിടെ കൊല്ലിയില്‍ ഭഗവതി ക്ഷേത്രത്തിലെ പള്ളിവേട്ട ഘോഷയാത്രയെ അക്രമിക്കുകയും വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവിന്റെ വീടാക്രമിച്ചതില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: