കൊട്ടാരക്കര: കുളത്തൂപുഴയില് ദളിത് യുവാവിനെ ചിരവകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപരന്ത്യം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.
കുളത്തൂപ്പുഴ നെടുവന്നൂര്‍ കടവ് ചരുവിള പുത്തന്‍വീട്ടില്‍ കുഞ്ഞുമോ(38)നെ കൊലപെടുത്തിയ കേസില്‍ നെടുവന്നൂര്‍ കടവ് റോഡ് പുറമ്പോക്കില്‍ മുഹമ്മദ് (63) നെയാണ് ശിക്ഷിച്ചത്. കൊട്ടാരക്കര എസ്സി-എസ്ടി കോടതി ജഡ്ജി വി.ഹരിനായരുടെതാണ് ഉത്തരവ്.
2010 നവംബര്‍ 12നാണ് കൊലപാതകം നടന്നത്. മരിച്ച കുഞ്ഞുമോനും പ്രതിയും സുഹൃത്തുക്കളും കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തി വന്നിരുന്നവരുമാണ്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോംബെയില്‍ ജോലി ചെയ്തുവരവെ അവിടെ വച്ച് പരിചയപ്പെട്ട നൂര്‍ജഹാനെ വിവാഹം ചെയ്ത് കുളത്തൂപ്പുഴയില്‍ എത്തിയതാണ്. സംഭവ ദിവസം മുന്‍കൂര്‍ പണം വാങ്ങിയിട്ടും മുഹമ്മദ് ജോലിക്കായി എത്തിയില്ല. സന്ധ്യയോടെ ഇത് അന്വേഷിക്കാന്‍ മൂഹമ്മദിന്റെ വീട്ടില്‍ എത്തിയ കുഞ്ഞുമോനും പ്രതിയും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഒടുവില്‍ ചിരവകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ കുഞ്ഞുമോന്റെ ഭാര്യ ഷീജയും മകന് വിഷ്ണുവും നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞുമോനെ അഞ്ചലിലും വെഞ്ഞാറമൂട്ടിലുള്ള സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നാം ദിവസം മരിച്ചു.
കുളത്തൂപ്പുഴ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ അന്നത്തെ പുനലൂര്‍ ഡിവൈഎസ്പി എ.പ്രസന്നകുമാറും, പുനലൂര്‍ സിഐ സന്തോഷുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. . 35 സാക്ഷികളെ വിസ്തരിച്ച കേസില്‍ അയല്‍വാസികള്‍ ഉള്‍പ്പെടെ പത്തുപേര്‍ കൂറുമാറി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോ.ഷാലിജയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി.
മരിച്ചയാളിന്റെ രക്തം പുരണ്ട മുണ്ട്, തോര്‍ത്ത്, ചെരുപ്പ്, ആക്രമിക്കാന്‍ ഉപയോഗിച്ച ചിരവ, പ്രതിയുടെ വീട്ടുമുറ്റത്തെ മണ്ണ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വാദി ഭാഗത്തിനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ധീരജ് രവിയാണ് കോടതിയില്‍ ഹാജരായത്. പിഴതുകയായ ഒരു ലക്ഷം മരിച്ച ആളിന്റെ ഭാര്യയ്ക്ക് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: