കോഴിക്കോട്: മാറാട് കൂട്ടക്കൊല അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് മുസ്ലീം ലീഗിന് വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പാര്‍ട്ടിയ്ക്ക് ആവര്‍ത്തിച്ച് ആവശ്യപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്, തീവ്രവാദബന്ധം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തലവന്‍ ക്രൈംബ്രാഞ്ച് എസ്.പി സി.എം. പ്രദീപ്കുമാറിനെയാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. ഇതിനോട് കോഴിക്കോട്ട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്.
കേസ് അന്വേഷിക്കുന്ന നിലവിലെ സംഘത്തെ നിലനിര്‍ത്തണം. കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. മാറാട് സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഇന്നലെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.
മാറാട് കേസില്‍ നേരത്തെ തന്നെ പാര്‍ട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതാണ്. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അത് അട്ടിമറിക്കപ്പെട്ടുവെന്നും പിണറായി ചൂണ്ടിക്കാട്ടി. കേസ് അന്വേഷണം അട്ടിമറിക്കാന്‍ യു.ഡി.എഫ് ഗൂഢാലോചന നടത്തുകയാണ്. നിലവിലുള്ള സംഘത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും പിണറായി മുന്നറിയിപ്പ് നല്കി.
ഇ-മെയില്‍ വിവാദത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനാണ് ലീഗ് ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: