ആലപ്പുഴ: സിപിഎം ജില്ലാ നേതൃത്വവും സ്ഥാനാര്‍ത്ഥിയും ഔദ്യോഗിക പക്ഷത്തെ പ്രമുഖനുമായ ജി. സുധാകരനും അഭ്യര്‍ത്ഥിച്ചിട്ടും വി.എസ്. അച്യുതനന്ദന് വിട്ടുവീഴ്ചയ്ക്കില്ല. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വിഎസ് എത്തില്ല. നേരത്തെ വിഎസ്, സുധാകരന്റെ തെരഞ്ഞടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ എത്തില്ലെന്ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍ ഉറപ്പായിട്ടും അച്യുതനാന്ദന്, ജി. സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവര്‍ത്തിക്കുകയായിരുന്നു. മൂന്നിന് രാവിലെ 11ന് അമ്പലപ്പുഴയിലെ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുമെന്നാണ് ജില്ലാനേതൃത്വം പ്രഖ്യാപിച്ചത്. എന്നാല്‍ സുധാകരന്റെ കണ്വന്ഷന് ഉദ്ഘാടനം ചെയ്യില്ലെന്ന് അച്യുതാനന്ദന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ഇതോടെ വെട്ടിലായ സുധാകരനും, സിപിഎം നേതൃത്വവും തെരഞ്ഞെടുപ്പ് കണ്വന്ഷന് ഏഴാം തീയതിയിലേക്ക് മാറ്റുകയും, കോടിയേരി ബാലകൃഷ്ണനെ ഉദ്ഘാടകനായി നിശ്ചയിക്കുകയുമായിരുന്നു.
അമ്പലപ്പുഴയിലെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യാന്‍ തയ്യാറാകാതിരുന്ന അച്യുതാനന്ദന്, തോമസ് ഐസക്ക് മത്സരിക്കുന്ന ആലപ്പുഴയിലും, എ.എം. ആരീഫ് മത്സരിക്കുന്ന അരൂരിലും മൂന്നിന് നടക്കുന്ന കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായത് തന്റെ അണികള്‍ക്കുള്ള കൃത്യമായ സന്ദേശമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തനിക്കൊപ്പം ഉറച്ചുനിന്നുവെന്ന ഒറ്റക്കാരണം കൊണ്ടു മാത്രം സി.കെ. സദാശിവനും സി.എസ്. സുജാതയ്ക്കും സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധമാണ് അച്യുതാനന്ദന് അമ്പലപ്പുഴയിലെ കണ്വന്ഷന് ബഹിഷ്ക്കരിച്ചതിലൂടെ വ്യക്തമാക്കിയത്. ആലപ്പുഴയിലും, അരൂരിലും പങ്കെടുക്കുന്ന അച്യുതാനന്ദന് അമ്പലപ്പുഴയില്‍ മാത്രം പങ്കെടുക്കാതിരിക്കുന്നത് വന്‍ തിരിച്ചടിയാകുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ അച്യുതാന്ദനെ പങ്കെടുപ്പിച്ചുള്ള കണ്വന്ഷന് റദ്ദാക്കാന്‍ ഒരു മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റിക്ക് മേല്‍ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
സ്വന്തം നാട്ടിലെ തെരഞ്ഞടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ അച്യുതാനന്ദന് വിട്ടു നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയായ ജി. സുധാകരന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ മുമ്പ് അച്യുതാനന്ദന് പഠിച്ച പറവൂര്‍ സ്ക്കൂളിലെ കെട്ടിടം ഉദ്ഘാടനത്തിനെത്താതിരുന്ന അച്യുതാനന്ദനെ സുധാകരന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊട്ടടുത്ത് സ്വന്തം വീട്ടിലുണ്ടായിരുന്നിട്ടും വിഎസ് എത്താതിരുന്നതാണ് സുധാകരനെ ചൊടിപ്പിച്ചത്. വിഎസിനെ താന്‍ നേരിട്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം പങ്കടുക്കാതിരുന്നത് ചിലര്‍ തെറ്റിദ്ധരിപ്പിച്ചത് കാരണമാണെന്നുമാണ് സുധാകരന് പറഞ്ഞത്. വിഎസിനെ കണ്ടല്ല താന്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതെന്നും സുധാകരന് പറഞ്ഞു. എന്നാല്‍ തന്നെ സുധാകരന് ക്ഷണിച്ചില്ലെന്നാണ് വിഎസ് മറുപടി നല്‍കിയത്.
കഴിഞ്ഞ സംസ്ഥാന സമ്മേളന കാലയളവിലും അച്യുതാനന്ദനെതിരായ പരാമര്‍ങ്ങള്‍ സുധാകരന് നടത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് വിഎസ് പക്ഷക്കാരെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൂര്‍ണമായും സുധാകരന് നയിക്കുന്ന ഔദ്യോഗിക പക്ഷം വെട്ടിനിരത്തിയത്. വിഎസിന്റെ ബഹിഷ്ക്കരണത്തിലൂടെ തെരഞ്ഞെടുപ്പ് പോരാട്ടം സിപിഎമ്മിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള മത്സരം കൂടിയായി മാറുകയാണ്, ഇതില്‍ ആത്യന്തിക വിജയം ആര്‍ക്കെന്ന് കണ്ടറിയണം. ഫലമെന്തായാലും സിപിഎമ്മില്‍ ഇനിയും നിരവധി നേതാക്കളുടെ തലകള്‍ ഉരുളാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: