തൃശൂര്‍: പ്രവാസി എഴുത്തിന് നവഭാവുകത്വത്തിന്റെ ലാവണ്യാനുഭൂതി പകര്‍ന്ന എഴുത്തുകാരനായിരുന്നു ബാബു ഭരദ്വാജ് എന്ന് കേരള സാഹിത്യ അക്കാദമിയുടെ അനുശോചനസന്ദേശത്തില്‍ സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് പറഞ്ഞു. ചരിത്രവും സംസ്കാരവും രാഷ്ട്രീയവും പ്രകൃതിയും കൂടിക്കലര്‍ന്നു കിടക്കുന്ന കലാശില്‍പ്പങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍.
അപരിചിത ദേശങ്ങളിലെ മനുഷ്യജീവിതത്തിന്റെ വിസ്മയഭാവങ്ങള്‍ അദ്ദേഹം മലയാളത്തിന്റെ സ്വന്തമാക്കി. ഭൂമിയിലെവിടെയും അരികുകളിലേക്ക് ഒതുക്കപ്പെടുന്ന സാധാരണ ജനജീവിതത്തെ ആവിഷ്ക്കരിക്കാന്‍ ജാഗ്രത പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകനും സാംസ്കാരിക വിമര്‍ശകനും ആയിരുന്നു അദ്ദേഹം.
സാമൂഹ്യ- രാഷ്ട്രീയ പ്രശ്നങ്ങളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി, പൊതു അഭിപ്രായരൂപീകരണത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ പംക്തികളും പഠനങ്ങളും സമഗ്രമായ വായനാനുഭവം പകര്‍ന്നു.
ലോകവഴികളിലൂടെ സഞ്ചരിച്ചും ഓര്മ്മകളുണര്ത്തിയും മലയാളി നേരിടുന്ന അധിനിവേശസംസ്കാരത്തിന്റെ പ്രതിസന്ധികളെപ്പറ്റി എപ്പോഴും പറഞ്ഞിരുന്ന മനുഷ്യസ്നേഹിയായിരുന്നു ബാബു ഭരദ്വാജ് എന്ന് ഗോപാലകൃഷ്ണന് അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: