ചെങ്ങന്നൂര്‍: ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ച സൈനികനെ കാണാനില്ലെന്ന പരാതിയില്‍ ഒരുവര്‍ഷമായിട്ടും ആളിനെക്കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതെ ഭാര്യയും മക്കളും വലയുന്നു. ഇതിനിടയില്‍ വീടുപണിക്കായി ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ കുടിശികയായതിന്റെ പേരില്‍ ബാങ്കുകാരുടെ ഭീഷണിയും ഇവരെ വലയ്ക്കുന്നു.
ആസാം റൈഫിള്‍സില്‍ ഹവില്‍ദാര്‍ ആയി മണിപ്പൂരില്‍ തോമ്പല് എന്ന സ്ഥലത്ത് ജോലി ചെയ്തുവരികയായിരുന്നു മുളക്കുഴ പിരളശ്ശേരി ആമ്പല്ലൂര്‍ വീട്ടില്‍ ഡി.സുശീലന്(40). ഇയാള്‍ രണ്ടുമാസത്തെ അവധിക്ക് 2015 ഫെബ്രുവരി 17നാണ് ചെങ്ങന്നൂരിലേക്ക് യാത്രതിരിച്ചത്.
19ന് വിജയവാഡ എന്ന സ്ഥലം വരെ മൊബൈല്‍ ഫോണില്‍ ഭാര്യ കെ.എം.സുശീലയെ വിളിച്ചിരുന്നു. എന്നാല്‍ അടുത്തദിവസം രാവിലെ 10 മണിയോടെ സഹയാത്രികനായ മറ്റൊരാള്‍ ഫോണില്‍ വിളിച്ച് സുശീലനെ ട്രെയിനില്‍ കാണാനില്ലെന്നും പറഞ്ഞതായി ഭാര്യ പറയുന്നു.
സുശീലനെ കാണാതായതിനെക്കുറിച്ച് സഹയാത്രികരും സൈനികരുമായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ പോലീസിലും കോട്ടയം റെയില്‍വേ പോലീസിലും ഭാര്യ പരാതി നല്കി.
സഹയാത്രികര്‍ സുശീലന്റെ പെട്ടിയും ബാഗും റെയില്‍വേ പോലീസിന്റെ സാന്നിധ്യത്തില്‍ ഭാര്യയെ ഏല്‍പ്പിച്ചു. എന്നാല്‍ സുശീലന്റെ മൊബൈല്‍ ഫോണ്‍ നല്‍കിയില്ലെന്നും ബാഗിലുണ്ടായിരുന്ന ചില വസ്ത്രങ്ങള്‍ കീറിയ നിലയില്‍ ആയിരുന്നെന്നും ട്രെയിനില്‍ എന്തോ പിടിവലി നടന്നതായി സംശയമുണ്ടെന്നും സുശീല പറയുന്നു.
പിന്നീട് ഗുണ്ടൂരിലും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ പോലീസിലും പരാതി നല്‍കുകയും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഭര്‍ത്താവിന്റെ ഫോട്ടോയുള്ള പോസ്റ്റര്‍ പതിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വീടുപണിയുടെ ആവശ്യത്തിനായി ലോണ്‍ എടുത്ത പണം കുടിശികയായി. ഉടന്‍ അടച്ചു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുകള്‍ എത്തി. പതിനാറും പതിന്നാലും വയസ്സുള്ള രണ്ടു കുട്ടികളുമായി ഭര്‍ത്താവിനെ കാണാതായ ശേഷം ജീവിക്കാന്‍ പാടുപെടുന്ന ഇവര്‍ ചെങ്ങന്നൂര്‍ എന്‍ജിനീയറിംഗ് കോളജ് ജംഗ്ഷനില്‍ ഒരു മാടക്കട നടത്തിയാണ് ഇപ്പോള്‍ കഴിയുന്നത്.
ഭര്‍ത്താവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ്, റെയില്‍വെ അധികൃതര്‍, മുഖ്യമന്ത്രി, സൈനിക മേധാവികള്‍, പ്രതിരോധ മന്ത്രി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: