ഹൈദരാബാദ്: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച്ച പുറത്തുവിട്ട രേഖകള്‍ പ്രകാരം 1945 ആഗസ്റ്റ് 18നുണ്ടായ വിമാനാപകടത്തിന് ശേഷവും നേതാജി ജീവിച്ചിരുന്നുവെന്നാണ് സൂചനകള്‍. ആ ദിവസത്തിനു ശേഷം മൂന്നു തവണ നേതാജി റേഡിയോ പ്രക്ഷേപണം നടത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അതേ വര്‍ഷം ഡിസംബര്‍ 26നും 1946 ജനുവരി ഒന്നിനും ഫെബ്രുവരിയിലുമായിരുന്നു റേഡിയോ പ്രക്ഷേപണങ്ങള്‍.
താന്‍ ശക്തനായ ലോകശക്തിയുടെ സംരക്ഷണയിലാണെന്ന് ആദ്യത്തെ റേഡിയോ പ്രക്ഷേപണത്തില്‍ നേതാജി പറയുന്നു. ഭാരതത്തിനായി എന്റെ ഹൃദയം തുടിക്കുന്നു. മൂന്നാം ലോക മഹായുദ്ധത്തിനു സാഹചര്യം നിലനില്‍ക്കെ താന്‍ ഭാരതത്തിലേക്ക് മടങ്ങും. പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്നാം ലോക മഹായുദ്ധമുണ്ടാകും. അപ്പോള്‍ ചുവപ്പ്കോട്ടയില്‍ വിധി പറയാന്‍ അനുയായികള്‍ക്കൊപ്പം ഞാനുമുണ്ടാകും, നേതാജി പറയുന്നു.
ജനുവരി ഒന്നിലെ പ്രക്ഷേപണത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് നേതാജി വിശ്വാസം പ്രകടിപ്പിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യം തകരും. അത് ഭാരതത്തിന് സ്വാതന്ത്ര്യം സമ്മാനിക്കും. അഹിംസയിലൂടെ സ്വാതന്ത്ര്യം ലഭിക്കില്ല. എന്നാല്‍, മഹാത്മാഗാന്ധിയോട് തനിക്ക് ബഹുമാനമുണ്ടെന്നും അദ്ദേഹം പറയുന്നു.
സുഭാഷ് ചന്ദ്രബോസ് സംസാരിക്കുന്നു, ജയ് ഹിന്ദ്- എന്നു പറഞ്ഞാണ് മൂന്നാമത്തേത് ആരംഭിക്കുന്നത്. ജപ്പാന്റെ കീഴടങ്ങലിനു ശേഷം ഇത് മൂന്നാം തവണയാണ് ഭാരതത്തിലെ സഹോദരന്മാരെയും സഹോദരിമാരെയും സംബോധന ചെയ്യുന്നത്. പെത്ത്വിക്ക് ലോറന്‍സിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഭാരതത്തിലേക്ക് അയക്കുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം അരക്കിട്ടുറിപ്പിച്ച് ഭാരതത്തിന്റെ രക്തം ഊറ്റിക്കുടിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം- നേതാജി വിശദീകരിക്കുന്നു.
ബംഗാള്‍ ഗവര്‍ണറായിരുന്ന ആര്.ജി. കാസെയുടെ ശേഖരത്തില്‍ നിന്നാണ് ഈ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. നേതാജിയുടെ സംഭാഷണം പ്രക്ഷേപണം ചെയ്തുവെന്നു കരുതുന്ന റേഡിയോ ബാന്‍ഡ് നിരീക്ഷിച്ച ശേഷം ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ക്കു നല്കിയ റിപ്പോര്‍ട്ട് രേഖകള്‍ക്ക് അടിസ്ഥാനം.
ഗാന്ധിജിയുടെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ഖുര്ഷെദ് നവറോജി 1946 ജൂലൈ 22ന് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ലൂയിസ് മൗണ്ട്ബാറ്റന് അയച്ച കത്തും ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയ രേഖകളിലുണ്ട്. ഭാരത സൈന്യത്തിന് ഐഎന്‍എയോട് സഹാനുഭൂതിയുണ്ടെന്ന് കത്തില്‍ പറയുന്നു. റഷ്യയുടെ സഹായത്തോടെ നേതാജി എത്തിയാല്‍ ഗാന്ധിജിക്കോ നെഹ്റുവിനോ കോണ്‍ഗ്രസിനോ പോലും രാജ്യത്തെ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നും കത്ത് തുടരുന്നു.
നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശ്വസിച്ചിരുന്നതെന്നും പുറത്തുവിട്ട രേഖകളിലുണ്ട്. 1945 ഒക്ടോബര്‍ 25ന് ബ്രിട്ടീഷ് ക്യാബിനറ്റ് ചേര്‍ന്ന് ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും, ഇത് അന്നത്തെ വൈസ്രോയി ലോര്‍ഡ് വേവല്ലിനെ അറിയിച്ചിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ലോക മഹായുദ്ധ കാലത്ത് സഖ്യസൈന്യത്തിന്റെ ദക്ഷിണകിഴക്കനേഷ്യയിലെ കമാന്‍ഡറായിരുന്ന മൗണ്ട്ബാറ്റന്റെ ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. രഹസ്യാന്വേഷണ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് മൗണ്ട്ബാറ്റണ് കുറിപ്പ് തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: