ചേര്‍ത്തല: തെരഞ്ഞെടുപ്പിന് മുന്‍പേ കോണ്‍ഗ്രസില്‍ തമ്മില്‍ തല്ല്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ചേര്‍ത്തലയില്‍ പോസ്റ്റര്‍ യുദ്ധം. നേതൃത്വം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെ.പിസിസി ജനറല്‍ സെക്രട്ടറി സി.ആര്. ജയപ്രകാശിനെതിരെ മണ്ഡലത്തിന്റെ വിവിധഝ ഭാഗങ്ങളില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ വേണ്ടെന്നുള്ള പ്രചരണമാണ് പോസ്റ്ററുകളിലുള്ളത്. വയലാര്‍, കടക്കരപ്പള്ളി, അരീപ്പറമ്പ്, ചേര്‍ത്തല കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മണ്ഡലത്തിലുള്ളവരെ തഴഞ്ഞ് പുറത്തുനിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കം പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗവും നേതൃത്വത്തിന്റെ നിലപാടിനെതിരാണ്. കെ.പി.സി.സി നിര്‍വാഹക സമിതിയംഗങ്ങളായ അഡ്വ.സി.കെ. ഷാജിമോഹന്‍, അഡ്വ.എസ്. ശരത്, മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുടെ സഹോദരനും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.എം.കെ. ജിനദേവ്, മുന്‍ എംഎല്‍എ ഡി. സുഗതന് എന്നിവരാണ് ചേര്‍ത്തലയിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരെ തഴഞ്ഞ് മണ്ഡലവുമായി ബന്ധമില്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കുന്നത് ഇടതുപക്ഷത്തെ സഹായിക്കുവാനാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം. വിവരം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും, ചേര്‍ത്തലയില്‍ നിന്നുള്ള തലമുതിര്‍ന്ന നേതാവ് എ.കെ.ആന്റണിക്കും പരാതി നല്‍കിയിട്ടുണ്ട്. എ.കെ. ആന്റണിയും, വയലാര്‍ രവിയും വിജയക്കൊടി പാറിച്ച മണ്ഡലം തിരിച്ചുപിടിക്കാന്‍ ചേര്‍ത്തലക്കാരെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതിനിടെ റിവൈവ് കോണ്‍ഗ്രസ് എന്ന പേരിലും ചേര്‍ത്തലയില്‍ പോസ്റ്ററുകള്‍ ഇറങ്ങിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആശയത്തോടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ വേണം പുതു രക്തം, പുത്തന്‍ ശൈലി, തലമുറ മാറ്റം, പുതു ആശയം, തളരരുത് കോണ്‍ഗ്രസ്, തുടരണം ഈ ഭരണം എന്നീ വാചകങ്ങളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: