ആലപ്പുഴ: വൈദ്യുതാപകടത്തിന്റെ നിരക്ക് കുറയ്ക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വൈദ്യുത അപകടനിവാരണയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും വീടുകളില്‍ ഇഎല്‍സിബി സ്ഥാപിക്കേണ്ടതിനെക്കുറിച്ച് കുട്ടികള്‍ വഴി പ്രചാരണം നടത്താനും തീരുമാനിച്ചതായി ആധ്യക്ഷ്യം വഹിച്ച ജില്ലാ കളക്ടര്‍ ആര്. ഗിരിജ പറഞ്ഞു.
വൈദ്യുത പോസ്റ്റുകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനും പോസ്റ്റ് തിരിച്ചറിയല്‍ നമ്പര്‍ മായിച്ച് പെയിന്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ അഴിച്ചുമാറ്റാനും പോസ്റ്റിനോട് ചേര്‍ന്ന് കേബിളുകള്‍ ചുറ്റിവയ്ക്കുന്നതും ബൂസ്റ്ററുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കാനും വൈദ്യുതി ലൈനുമായുള്ള നിയമാനുസൃത അകലമാനദണ്ഡം പാലിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തരുതെന്നും യോഗം നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ ഒരു കാരണവശാലും ഇലക്ട്രിക് ലൈനുകള്‍ക്ക് സമീപം പട്ടം പറത്തരുത്. വസ്ത്രം ഉണക്കുന്നതിനും വളര്‍ത്തു മൃഗങ്ങളെ കെട്ടുന്നതിനും വൈദ്യുത പോസ്റ്റ് ഉപയോഗിക്കരുത്. കായ് ഫലങ്ങള്‍ ശേഖരിക്കാന്‍ ഇരുമ്പുതോട്ടികള് ഉപയോഗിക്കരുത്. മരച്ചില്ലകള്‍ ഒടിഞ്ഞോ അല്ലാതെയോ വൈദ്യുതി ലൈനിനോട് ചേര്‍ന്നുകിടക്കുന്നത് കണ്ടാല്‍ അടുത്തുള്ള ഇലക്ട്രിക്കല്‍ സെക്ഷനിലോ 1912 എന്ന നമ്പരിലോ വിവരം അറിയിക്കാം. വൈദ്യുതാഘാതമേറ്റ അമ്മയെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സമര്‍ഥമായി രക്ഷിച്ച ഒമ്പതു വയസുകാരന് മുഹമ്മദ് യാസിനെ യോഗം അനുമോദിച്ചു. കെഎസ്ഇബി ലിമിറ്റഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ഏകോപനത്തോടെയാണ് യോഗം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: