മെയ് പതിനാറാം തീയതി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബഹുദൂരം മുന്നേറിയിട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രശ്നം ഹൈക്കമാന്റിന്റെ മുന്പില്വരെ എത്തുകയും സ്ഥാനാര്‍ത്ഥിപ്പട്ടിക ഒരു പാനല്‍ പരിശോധിക്കട്ടെയെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ യുഡിഎഫ് മുള്‍മുനയിലാണ്.
വി.എം.സുധീരന്റെ ആദര്‍ശ പരിവേഷം എന്തിനെന്ന ചോദ്യമാണിപ്പോള്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കെ കെപിസിസിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റിനെതിരെ സുധീരന് നിലപാട് കടുപ്പിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ ഇപ്പോള്‍തന്നെ കളങ്കിതമാണ്. മെത്രാന് കായല്‍ നികത്താനുള്ള ഉത്തരവും സന്തോഷ് മാധവന് കൈവശപ്പെടുത്തിയ ഭൂമിയ്ക്കും പോബ്സ് ഗ്രൂപ്പിനും കരം അടയ്ക്കാന്‍ അനുമതി നല്‍കാനുള്ള നീക്കവും ചെമ്പില്‍ നിലംനികത്താനുള്ള അനുമതിയുമെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ അങ്ങേയറ്റം കളങ്കിതമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് തൊട്ടുമുമ്പുള്ള പ്രഖ്യാപനങ്ങള്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് റദ്ദാക്കിയെങ്കിലും ആ ആരോപണങ്ങളുടെ കരിനിഴലില്‍നിന്നും ഉമ്മന്‍ചാണ്ടി ഇനിയും മോചിതനല്ല.
സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് വിജയസാധ്യത മാത്രം കണക്കിലെടുത്താണ് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. പലവട്ടം മത്സരിച്ചവര്‍ ഒഴിവാകണമെന്നും പുതുമുഖങ്ങളെ കൊണ്ടുവരണമെന്നുമുള്ള ആവശ്യം ശക്തമായി ഉയരുമ്പോഴാണ് പത്തുവട്ടം മത്സരിച്ച കെ.സി.ജോസഫിനെ വീണ്ടും കളത്തിലിറക്കിയത്. അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അടൂര്‍ പ്രകാശിനെയും മാറ്റാനുള്ള നീക്കത്തിനെതിരെ പത്തനംതിട്ട ഡിസിസി കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. കെപിസിസിക്കോ തെരഞ്ഞെടുപ്പ് കമ്മറ്റിയ്ക്കോ പൂര്‍ത്തീകരിക്കാനാവാത്ത സ്ഥാനാര്‍ത്ഥി പട്ടികയുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം.സുധീരനും ഹൈക്കമാന്റിന്റെ മുന്‍പിലെത്തിയിട്ട് ദിവസങ്ങളായി.
സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഒറ്റക്കും കൂട്ടായും സന്ദര്‍ശിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കാണാനായില്ല. കളങ്കിതരായ കെ.ബാബുവിനെയും മറ്റും പിന്നെയും രംഗത്തിറക്കുന്നത് വിജയസാധ്യത മുന്നില്‍ക്കണ്ടാണെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ വി.എം.സുധീരന് കര്‍ശനമായി എതിര്‍ക്കുന്നു. ദല്‍ഹിയില്‍ തമ്പടിച്ചിട്ടുള്ള ഉമ്മന്‍ചാണ്ടിയും സുധീരനും പരസ്പരം സംസാരിക്കുന്നുപോലുമില്ല എന്നാണറിയുന്നത്. അധികാരം എന്നാല്‍ അഴിമതിയെന്ന് വിവര്‍ത്തനം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ക്ക് വശംവദരാകുന്ന സഹപ്രവര്‍ത്തകരെയാണ് വിജയസാധ്യതയുണ്ടെന്ന് അവകാശപ്പെട്ട് അദ്ദേഹം രംഗത്തിറക്കാന്‍ ശ്രമിക്കുന്നത്. സ്വയം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് വി.എം.സുധീരന് വാളോങ്ങുന്നതും ഇക്കൂട്ടത്തില്പ്പെട്ട കെ.ബാബു, അടൂര്‍ പ്രകാശ്, കെ.സി.ജോസഫ്, ബെന്നി ബഹനാന് എന്നിവര്‍ക്കുനേരെയാണ്.
വൃദ്ധനേതൃത്വമല്ല, യുവരക്തം നേതൃനിരയിലേക്ക് വരണമെന്നും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും സീറ്റ് നല്‍കണമെന്നുമുള്ള ആവശ്യം ശക്തമാണ്. സീറ്റഭ്യര്ത്ഥിച്ച് ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ഹൈക്കമാന്റിന്റെ മുന്പില് എത്തിയിട്ടുണ്ട്. വിജയസാധ്യത എന്ന അടവുനയമാണ് ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നതെങ്കിലും ക്വാറി ഉടമകളുടെയും റിയല്‍ എസ്റ്റേറ്റ് ലോബിയുടെയും ക്രൈസ്തവസഭകളുടെയും മറ്റും സമ്മര്‍ദ്ദമാണ് ഈ ആവശ്യത്തിനു പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം.
ഉമ്മന്‍ചാണ്ടിയുടെ വര്‍ത്തമാനം കേട്ടാല്‍ തന്റെ പക്ഷക്കാരായ സ്ഥാനാര്‍ത്ഥികളൊക്കെ പാട്ടുംപാടി ജയിച്ചുപോരുമെന്നാണ് തോന്നുക. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെമറിച്ചാണ്. കേരളം ഇതിനുമുമ്പ് കേട്ടിട്ടില്ലാത്ത അഴിമതിയാരോപണങ്ങളുടെയും സ്വജനപക്ഷപാതങ്ങളുടെയും വര്‍ഗീയപ്രീണനത്തിന്റെയും ചെളിക്കുണ്ടില്‍ മുങ്ങിത്താണ മന്ത്രിസഭയിലെ, ജനങ്ങള്‍ക്ക് അനഭിമതരായ ചിലര്‍ക്കുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി വാദിക്കുന്നത്. ജനശത്രുക്കളായ ഇവര്‍ക്കെതിരെ വിധിയെഴുതാന്‍ വോട്ടര്‍മാര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. തന്റെ ഉപജാപക സംഘത്തില്പ്പെട്ടവര്ക്കായി വീറോടെ വാദിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ തൊലിക്കട്ടിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ അത് ഇപ്പോള്‍ മാറിയിരിക്കുകയാണ്.
അധികാരത്തിലിരുന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതുപോലെ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാമെന്ന് ഉമ്മന്‍ചാണ്ടി വ്യാമോഹിക്കണ്ട. അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ ദുരനുഭവങ്ങളുള്ള ജനങ്ങള്‍ ഇക്കാര്യത്തില്‍ ഉറച്ചതീരുമാനമെടുത്തിട്ടുണ്ട്. അത് ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും എതിരായിരിക്കും. അധികാരത്തിന്റെ ബലത്തില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് രാജിവെക്കാതിരിക്കുകയും കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് രാജിവെച്ച കെ.ബാബുവിനെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ തനിനിറം ജനങ്ങള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയശേഷം വേണം ഘടകകക്ഷികളുടെ സീറ്റ് തീരുമാനിക്കാന്‍. സുധീരന്റെ കടുംപിടുത്തം ഇതിന് തടസ്സമായിരിക്കുകയാണ്. ഇതാണ് ഉമ്മന്‍ചാണ്ടിയെ വട്ടംചുറ്റിക്കുന്നത്. താന്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിട്ടുള്ളത് തീരുമാനം തനിക്ക് അനുകൂലമാക്കാനുള്ള അവസാനത്തെ അടവാണ്. ഈ അടവ് വിജയിച്ചാലും ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയെന്ന അഴിമതിക്കാരനെയും കൂട്ടാളികളെയും ഈ തെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: