ന്യൂദല്‍ഹി: മുസ്ലിം വ്യക്തിനിയമത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്. വാക്കാലുള്ള മൂന്നു തലാക്ക് ചൊല്ലി വിവാഹ മോചനം ചെയ്യുന്നതും ബഹുഭാര്യാത്വവും നിരോധിക്കപ്പെടണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് ഉടന്‍ സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെടും.
മുസ്ലിം വക്തിനിയമ ഭേദഗതി സംബന്ധിച്ച പഠനത്തിനായി യുപിഎ സര്‍ക്കാരാണ് ഉന്നാതിധാര സമിതിയെ നിയോഗിച്ചത്. ഏകപക്ഷീയമായ നടപടികളാണ് തലാക്ക് ചൊല്ലിയുള്ള വിവാഹമോചനവും ബഹുഭാര്യാത്വവുമെന്നാണ് വിദഗ്ധസമിതി കണ്ടെത്തല്‍.
വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീയ്ക്ക് ഇടക്കാല നഷ്ടപരിഹാരം അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും ജീവിതച്ചെലവിനുള്ള തുക പ്രതിമാസം നല്‍കുമെന്ന ഉറപ്പാക്കിയ ശേഷം മാത്രമേ വിവാഹ മോചനം അനുവദിക്കാവൂ എന്നും റിപ്പോര്‍ട്ട് നിഷ്കര്‍ഷിക്കുന്നുണ്ട്.
മുസ്ലിം മതത്തിലെ മാത്രമല്ല, ഹിന്ദു-ക്രിസ്ത്യന്‍ വ്യക്തിനിയമങ്ങളിലെയും ലിംഗപരമായ വിവേചനങ്ങള്‍ ഏര്‍പ്പെടുത്തുന്ന വകുപ്പുകള്‍ എടുത്തുകളയണമെന്നും ശുപാര്‍ശയുണ്ട്. ഇതിനു പുറമേ വ്യക്തിനിയമം സംബന്ധിച്ച കേസുകളില്‍ സുപ്രീംകോടതി എടുത്ത പുരോഗമന നിലപാടുകള്‍ മുഴുവന്‍ ന്യായാധിപന്മാരിലേക്കും എത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
എന്നാല്‍ മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ അംഗമായ കമാല്‍ ഫാറുഖി പ്രതികരിച്ചു. മുസ്ലിം വ്യക്തിനിയമങ്ങള്‍ ഖുറാന് അടിസ്ഥാനമാക്കിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അതില്‍ മാറ്റംവരുത്താന്‍ അനുവദിക്കില്ലെന്നും ഫാറൂഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: