തിരുവനന്തപുരം: ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചു കൊന്ന അടിയന്തരാവസ്ഥയുടെ പീഡാനുഭവങ്ങള്‍ പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആരംഭം കുറിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദിച്ചതിന് അധികാരികളില്‍ നിന്ന് കൊടിയ മര്‍ദ്ദനം ഏറ്റുവാങ്ങി മരവിച്ച ശരീരവും മരവിക്കാത്ത മനസ്സുമായി ജീവിക്കുന്ന 22 പേര് ചേര്‍ന്ന് ഭദ്രദീപം തെളിച്ചാണ് കുമ്മനത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടത്.
നാലു പതിറ്റാണ്ടു മുമ്പു നടന്ന ഏകാധിപത്യ തേര്‍വാഴ്ചയ്ക്കും പോലീസിന്റെ ക്രൂരതയ്ക്കും മുന്നില്‍ മുട്ടുമടക്കാതെ നിലകൊണ്ട് ആര്‍എസ്എസ് പ്രചാരകരും കാര്യകര്‍ത്താക്കളും പ്രവര്‍ത്തകരുമാണ് ജ്വലിക്കുന്ന ഓര്‍മകളെ ഭദ്രദീപത്തിലേക്ക് ആവാഹിച്ചത്.
പുതുതലമുറയ്ക്ക് അന്യമായ അനുഭവങ്ങളാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ അടിയന്തരാവസ്ഥാപീഡിതര് വേദിയില്‍ പങ്കുവച്ചത്.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലില്‍ തുടങ്ങി സംഘപ്രചാരകന്മാരായിരുന്ന വൈക്കം ഗോപകുമാര്‍, പി. നാരായണന്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമായ എം. ഗോപാല്‍, എം. രാജശേഖരപ്പണിക്കര്‍, ആര്. മോഹനന്, കവിദാസ്, വിക്രമന്, സി. ഭുവനചന്ദ്രന്, കെ. കൃഷ്ണന്‍കുട്ടി, വി. സുന്ദരന്‍, കെ. രാമന്, കേശവന്‍കുട്ടി, എസ്. കൃഷ്ണന്‍കുട്ടി, പി. ശിവപ്രസാദ്, കെ. കൃഷ്ണകുമാര്‍, ശിവന്‍കുട്ടി, രാമകൃഷ്ണന്, അഡ്വ ഗോപാലകൃഷ്ണന്‍നായര്‍, സദാശിവന്നായര് തുടങ്ങിയവരാണ് തങ്ങള്‍ നേരിട്ട കൊടിയ മര്‍ദ്ദനങ്ങള്‍ വിവരിച്ചത്.
ഇവര്‍ ഒത്തുചേര്‍ന്ന് വേദിയില്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന ഭദ്രദീപത്തിലേക്ക് കുമ്മനത്തിന്റെ വിജയത്തിനായി പ്രാര്‍ഥനാപൂര്‍വം അഗ്നി പകര്‍ന്നു. ഇനിയൊരു ജനാധിപത്യ ധ്വംസനത്തിന് അവസരം നല്കാതിരിക്കാന് കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് തകര്‍ന്ന ശരീരവും തകരാത്ത മനസ്സുമായി അവര്‍ ആഹ്വാനം ചെയ്തു. കേവലമൊരു രാജന് കേസ് മാത്രമാണ് അടിയന്തരാവസ്ഥയുടെ ഭീകരതയായി ചിത്രീകരിക്കുന്നതെന്ന് പീഡാനുഭവങ്ങള്‍ വിവരിച്ച മുന്‍ പ്രചാരകന് വൈക്കം ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് പ്രചാരകരും പ്രവര്‍ത്തകരുമായി നൂറു കണക്കിന് പേരാണ് അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്നത്. ആകെ നാലു രാജന്മാരാണ് അടിയന്തരാവസ്ഥ കാലത്ത് പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.
അടിയന്തരാവസ്ഥയ്ക്കു ശേഷം ഹൈക്കോടതിയില്‍ ആദ്യം നല്കുന്ന ഹേബിയസ് കോര്‍പ്പസ് പരാതിയും രാജന്റെതല്ല. അതിനു മുമ്പ് നാല് ഹേബിയസ് കോര്‍പ്പസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈച്ചര വാര്യരെ നിര്‍ബന്ധിച്ച് അഡ്വ രാംകുമാര്‍ മുഖേന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യിച്ചത് അന്ന് ജനസംഘം നേതാവായിരുന്ന കെ. രാമന്‍പിള്ളയാണ്. അടിയന്തരാവസ്ഥയെ എതിര്‍ത്ത് ഏറ്റവും ശക്തമായി മുന്നോട്ടു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന സിപിഎം മാളത്തിലൊളിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ രാജന് കേസ് മുതലെടുക്കാന്‍ അവര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നതായും വൈക്കം ഗോപകുമാര്‍ പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്ത് കേരളത്തില്‍ ആകെ 7314 പേരെ പോലീസ് തടവുകാരാക്കി വിവിധ ജയിലുകളില്‍ അടച്ചു. 2500 ല്‍ അധികം പേരെ അന്യായമായി രേഖകളില്ലാതെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ഭേദ്യം ചെയ്തു. കേരളത്തിന്റെ പല ഭാഗങ്ങളിലായി ആറോ ഏഴോ പോലീസ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു.
ആകെ 54 പേര് പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി അക്കാലത്ത് മരിച്ചു. എന്നാല്‍ ഈ ചരിത്രസത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അടിയന്തരാവസ്ഥാ പീഡിതര്‍ക്കായി പ്രത്യേകം സംഘടന രൂപീകരിച്ച് കേരളത്തിലുടനീളം യാത്ര ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഗോപകുമാര്‍ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഡോക്യുമെന്ററി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് പദ്മകുമാര്‍ ആധ്യക്ഷം വഹിച്ചു. പി.ജി. ശിവശങ്കരന്‍നായര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: