കൊച്ചി: ദേവികുളം താലൂക്കിലെ വട്ടവട കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലെ പട്ടികജാതിവിഭാഗക്കാരുടെ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ജോയ്സ് ജോര്‍ജ് എം.പിയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. സിബിഐ അന്വേഷണം തേടി ഉടുമ്പുഞ്ചോല സ്വദേശി മുകേഷ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ബി.കെമാല്‍പാഷയുടേതാണ് ഉത്തരവ്. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു ജോയ്സ് ജോര്‍ജിന്റെ സഹോദരന് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ച് പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയും ഹര്‍ജി സംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് നല്കിയിട്ടുണ്ടെന്നത് വ്യക്തമാണെന്നു കോടതി പറഞ്ഞൂ. അന്വേഷണം സ്റ്റേചെയ്യണമെന്നോ, നിര്‍ത്തിവെയ്ക്കണമെന്നോ സിംഗിള്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടില്ല. ഇക്കാരണത്താല്‍ തന്നെ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ വ്യക്തമായ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ഒന്നാം പ്രതിയും ജോയ്സ് ജോര്‍ജിന്റെ പിതാവുമായ ജോര്‍ജ് പട്ടികജാതിക്കാര്‍ക്ക് പട്ടയമായി ലഭിച്ച ഭൂമി പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെ കൈക്കലാക്കിയെന്നും പിന്നീട് ഭൂമി മകനും മരുമകളുമുള്പ്പെടെയുള്ളവര്ക്ക് എഴുതിക്കൊടുത്തുവെന്നുമാണ് കേസ്. കേസിലെ ഒന്നാം പ്രതി ജോയ്സ് ജോര്‍ജിനു പുറമേ ജോര്‍ജി ജോര്‍ജ്, അനൂപ, മേരി ജോര്‍ജ് എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ചക്ലിയാന്‍ സമുദായാംഗങ്ങളായ ലക്ഷ്മി, ബാലന്, ഗണേശന് എന്നിവരില്‍ നിന്ന് ജോര്‍ജ് ഭൂമി തട്ടിയെടുത്തെന്നാണ് മുകേഷിന്റെ പരാതി. സമാനമായ മൂന്നു പരാതികള്‍
കൂടിയുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ കേസില്‍ ഇടുക്കി ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പട്ടിക ജാതി വിഭാഗക്കാരായ കുട്ടികള്‍ക്കു വരെ കൈവശം ഭൂമിയുണ്ടെന്ന് കാണിച്ച് പട്ടയത്തിന് അപേക്ഷ നല്കിയിരുന്നുവെന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇവര്‍ അപേക്ഷ നല്കിയ ദിവസം തന്നെ പട്ടയം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇങ്ങനെ ലഭിച്ച ഭൂമി നിരക്ഷരരായ പട്ടികജാതിക്കാരില്‍ നിന്ന് പവര്‍ ഓഫ് അറ്റോണി എഴുതി വാങ്ങി മൂന്നു വര്‍ഷത്തിനു ശേഷം ജോര്‍ജ് മകന് ജോയ്സ് ജോര്‍ജ് എം.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറിയെന്നാണ് പരാതി.
മുമ്പ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ അന്വേഷണം കാര്യക്ഷമമല്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇടുക്കി കളക്ടറുടെ റിപ്പോര്‍ട്ടിലെ കുട്ടികള്‍ക്കും മറ്റും പട്ടയം അനുവദിച്ചുവെന്ന ഭാഗം പരിശോധിച്ചാല്‍ തന്നെ തട്ടിപ്പു നടന്നതായി സാമാന്യ ബോധമുള്ള ആര്‍ക്കും വ്യക്തമാകുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: