അമ്പലപ്പുഴ: ഐതിഹ്യങ്ങളുടെ കലവറയായ അമ്പലപ്പുഴശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഒരു നാടകശാല സദ്യയ്ക്കുകൂടി ഇന്ന് സാക്ഷ്യം വഹിക്കും. ഭഗവാന്റെ സാന്നിദ്ധ്യം പ്രത്യക്ഷമായി ഉണ്ടാകുന്നതായി വിശ്വസിക്കുന്ന ചടങ്ങ് ദര്‍ശിക്കാന്‍ ആയിരങ്ങള്‍ ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. നാടകശാല സദ്യയുടെ ഐതിഹ്യം ഇങ്ങനെ. ഒരിക്കല്‍ വില്വമംഗലം സ്വാമിയാര് ഭഗവദ് ദര്‍ശനത്തിന് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ശ്രീകോവിലില്‍ ഭഗവാനെ കാണാതെ പരിഭ്രാന്തനായി.
ഈസമയം മണിക്കിണറിനു തെക്കുവശത്തുള്ള നാടകശാലയില്‍ ക്ഷേത്രജീവനക്കാര്‍ക്കുള്ള സദ്യ നടക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ ഭഗവാനെ കാണുന്നില്ലെന്ന വിവരം അറിയിക്കാനായി നാടകശാലയിലേക്ക് കടന്ന സ്വാമിയാര് ഭഗവാന് ബ്രാഹ്മണവേഷത്തില്‍ സദ്യക്ക് നെയ്യ് വിളമ്പുന്ന കാഴ്ചയാണ് കണ്ടത്. ആനന്ദചിത്തനായ സ്വാമിയാര് കണ്ണാ എന്നു വിളിച്ച് ഓടി അടുത്തപ്പോള്‍ ഭഗവാന് ഓടിമറഞ്ഞു. വില്വമംഗലവും മറ്റുള്ളവരും പിന്നാലെ പാഞ്ഞു. ഈ ഐതീഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് നാടകശാലസദ്യ ആണ്ടുതോറും നടത്തുന്നത്.
പതിനാറു കൂട്ടം കറികളും നാലുകൂട്ടം പ്രഥമനും നാലുകൂട്ടം പഴങ്ങളും രണ്ടുതരം പപ്പടവും നാലുകൂട്ടം വറത്തുപ്പേരിയും ഉള്‍പ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് വിളമ്പുന്നത്. ഊണ് പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ ഭക്തര്‍ വഞ്ചിപ്പാട്ടും പാടി എഴുന്നേല്ക്കും. വഞ്ചിപ്പാട്ടുപാടി ക്ഷേത്രത്തിനു പടിഞ്ഞാറെ നടയിലുള്ള പുത്തന്‍കുളം വരെ പോയി മടങ്ങി വരുന്നവര്‍ക്ക് ദേവസ്വം അധികൃതരും പോലിസും പണക്കിഴിയും പഴക്കുലയും നല്‍കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.
ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിലാണ് നാടകശാല സദ്യ നടത്തുന്നത്. സദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി പ്രസാദമൂട്ടും നടത്തും. ഭക്തിനിര്‍ഭരമായി നടത്തുന്ന ചടങ്ങില്‍ മുണ്ടും തോര്‍ത്തുമുടുത്താണ് ഭക്തര്‍ പ്രവേശിക്കേണ്ടതെന്ന് ഉപദേശക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കള്ളിമുണ്ടോ പാന്റോ ബര്‍മുഡയോ ഇട്ടുവരുന്നവര്ക്ക് ക്യൂവില്‍ പ്രവേശനം നല്‍കുന്നതല്ല. ഉച്ചയ്ക്ക് 12.30ന് നാടകശാല സദ്യ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: