മിയാമി: ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് മിയാമി ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് സെമിയിലെത്തി. 15-ാം സീഡ് ഡേവിഡ് ഗോഫിനും അവസാന നാലില്‍ ഇടംപിടിച്ചു. വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് ആഞ്ചലിക് കെര്‍ബറും 13-ാം സീഡ് വിക്ടോറിയ അസരങ്കയും സെമിയില്‍.
പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ദ്യോക്കോ സെമിയിലേക്ക് കുതിച്ചത്. സ്കോര്‍ 6-3, 6-3. രണ്ടാം സെറ്റില്‍ ദ്യോക്കോവിച്ചിന് നടുവേദനയെത്തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നെങ്കിലും എതിരാളിക്ക് മേല്‍ക്കൈ നേടാന്‍ അവസരം നല്‍കിയില്ല. സെമിയില്‍ ഡേവിഡ് ഗോഫിനാണ് ദ്യോക്കോവിച്ചിന്റെ എതിരാളി.
പതിനെട്ടാം സീഡ് ഫ്രാന്‍സിന്റെ ഗില്ലസ് സിമോണിനെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് ഗോഫിന് സെമിയിലേക്ക് കയറിയത്. സ്കോര്‍: 3-6, 6-2, 6-1ന് മറികടന്നാണ് ഗോഫിന് അവസാന നാലിലേക്ക് മുന്നേറിയത്.
വനിതാ സിംഗിള്‍സില്‍ 13-ാം സീഡ് ബലാറസ് താരം വിക്ടോറിയ അസാരങ്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് 24-ാം സീഡും ഇംഗ്ലീഷ് താരവുമായ ജോഹാന്ന കോന്റയെ കീഴടക്കിയാണ് സെമിയിലെത്തിയത്. സ്കോര്‍: 6-4, 6-2. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ആഞ്ചലിക് കെര്‍ബര്‍ 22-ാം സീഡ് മാഡിസന്‍ കെയ്സിനെ 6-3, 6-2 എന്ന രകമത്തില് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി സെമിയിലെത്തി. സെമിയില്‍ അസാരങ്കയാണ് കെര്‍ബറുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: