കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് കൊല്ലം സിറ്റി പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്കി. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നല്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ പൊതുസമൂഹത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള വിഷയങ്ങള്‍ സജീവമാക്കുവാനോ എതിര്‍ക്കുവാനോ പ്രാദേശികപ്രശ്നങ്ങള്‍ മുതലെടുക്കുംവിധം ശത്രുതാപരമായി പെരുമാറാനോ പാടില്ല. മറ്റു പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുതും സമാധാന ജീവിതത്തിന് തടസമാകുന്ന രീതിയില്‍ പ്രകടനം നടത്തുന്നതും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ തടസപ്പെടുത്തുന്നതും പെരുമാറ്റച്ചട്ട പ്രകാരം കുറ്റകരമാണ്.
ആരാധാനാലയങ്ങളും ജാതിമത സ്ഥാപനങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. മറ്റു പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍, പോസ്റ്ററുകള്‍, പാര്ട്ടിസ്മാരകങ്ങള് തുടങ്ങിയവ നശിപ്പിക്കുന്നതും പെരുമാറ്റച്ചട്ടത്തില്‍ വിലക്കിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ പ്രകടനങ്ങളോ യോഗങ്ങളോ നടത്തുമ്പോള്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണം. ഒരേസമയം ഒരു സ്ഥലത്ത് വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തുന്നത് ഒഴിവാക്കണം. നിയമവിധേയമായി മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ. പൊതുജനങ്ങള്‍ക്കും ഗതാഗതത്തിനും തടസം സൃഷ്ടിക്കാന്‍ പാടില്ല.
മറ്റു പാര്‍ട്ടികളുടെയോ നേതാക്കളുടെയോ കോലങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തുക, അവരെ അപമാനിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ കോലങ്ങള്‍ കത്തിക്കുക തുടങ്ങിയവക്കും നിരോധനമുണ്ട്. തെരഞ്ഞെടുപ്പ് റാലികളില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിച്ചിരിക്കണം. ഒരു വാഹനത്തിലും രണ്ടില്‍ കൂടുതല്‍ ആള്ക്കാര് സഞ്ചരിക്കുന്നില്ലെന്നും സഞ്ചാര ആവശ്യത്തിനല്ലാത്ത വാഹനങ്ങള്‍ ജാഥാംഗങ്ങളുടെ യാത്രക്കായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: