കരുനാഗപ്പള്ളി: ഹോട്ടലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യം ഉള്‍പ്പടെ ഓടയിലൂടെ ഒഴുക്കുന്നു. ഓച്ചിറ ക്ഷേത്രത്തിന് സമീപത്തുടെ കടന്നുപോകുന്ന ഓടയിലാണ് കക്കൂസ് മാലിന്യവും അവശിഷ്ടവും ഒഴുക്കുന്നത്. ഇതുമൂലം ഓച്ചിറ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇത്തരത്തില്‍ ഓടയിലൂടെ മലിനവസ്തുക്കള്‍ ഒഴുക്കുകയാണ്.
ഇതിനെതിരെ ആരോഗ്യവകുപ്പിനെയും ജില്ലാ കളക്ടറേയും സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ടു ജില്ലകളുടെ അതിര്‍ത്തിയിലൂടെയാണ് ഓട കടന്നുപോകുന്നത്. അതിനാല്‍ ആലപ്പുഴ ആര്‍ഡിഒ ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. മാലിന്യം ഒഴുക്കുന്ന വ്യാപാരസ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് ആര്‍ഡിഒ ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാത്ത ഓച്ചിറ പഞ്ചായത്ത് ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷമായി നിയമസഹായ സെല്ലില്‍ പരാതിക്കാരെ വിളിച്ച് പ്രശ്നം കേള്‍ക്കുന്നതല്ലാതെ പരിഹാരം കാണാനും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഏറെ തിരക്ക് അനുഭവപ്പെടുന്നതും കേരളത്തിലെതന്നെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ഓച്ചിറയില്‍ എത്തുന്നവരെയും പരിസരവാസികളെയും നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളില്‍ പണി എടുക്കുന്നവരെയും ദുരിതത്തിലാക്കുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കാതെ ഒത്തുകളിയ്ക്കുന്ന പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യവകുപ്പ് ഉള്‍പ്പടെയുള്ളവരുടെയും ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തെക്കന്‍കാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ സന്നിധിയുടെയും മഹാലക്ഷ്മിക്ഷേത്രം എന്നിവയുടെ അരുകിലൂടെ ഒഴുകുന്ന തോട്ടില്‍ മാലിന്യങ്ങള്‍ ഒഴുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ പഞ്ചായത്ത്-ഹെല്‍ത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ഭക്തജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാന് കേരളാ ക്ഷേത്ര സംരക്ഷണസമിതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: