വാഷിംഗടണ്‍: ലോകരാജ്യങ്ങള്‍ ആണവസുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണിലെ ആണവസുരക്ഷാ ഉച്ചകോടിയോടനുബന്ധിച്ച് വൈറ്റ്ഹൗസില്‍ നടന്ന വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയ്ക്കെതിരായ നിലപാടുകള്‍ കടുപ്പിക്കണം. അല്ലാത്തപക്ഷം അണവ ഭീകരതയെ തടയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീകരര്‍ ആക്രമണം നടത്തുന്നത് അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ്. എന്നാല്‍ നമ്മുടെ പ്രത്യാക്രമണം വളരെ പഴയരീതിയിലുള്ളതാണ്. ആണവ ഭീകരതയ്ക്കെതിരായ നടപടികള്‍ ഉടനുണ്ടാകണമെന്ന് കാണിച്ചുതരുന്നതാണ് ബ്രസല്‍സിലെ ആക്രമണമെന്നും മോദി ചൂണ്ടിക്കാട്ടി.
ലോക സുരക്ഷക്ക് മികച്ച സംഭാവനയാണ് ആണവ സുരക്ഷാ ഉച്ചകോടി വിളിച്ചു ചേര്‍ത്തതിലൂടെ ഒബാമ നല്‍കിയിരിക്കുന്നത്. ഭീകരവാദം ലോകത്താകമാനം വ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഇതിനെതിരായ നടപടികള്‍ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നെന്നും മോദി വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള വിവേചനം ഭീകരവാദ സംബന്ധമായ വിഷയത്തില്‍ ഉപേക്ഷിക്കണമെന്നും രാജ്യങ്ങള്‍ തമ്മില്‍ ഏകോപനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിന്റെ മൂന്ന് സ്വഭാവങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും അക്രമാസക്തമായ സ്വഭാവമാണ് ഭീകരവാദത്തിന്റേത് എന്നതാണ് ഒന്നാമത്. രണ്ടാമതായി നമ്മള് ഒരിക്കലും മടക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളെ അല്ല നോക്കേണ്ടത്. മറിച്ച് നഗരത്തില്‍ കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കുന്ന ഭീകരവാദിയെ ആയിരിക്കണം കണ്ടെത്തേണ്ടത്.
മൂന്നാമതായി ആണവസാമഗ്രികളുടെ കള്ളക്കടത്തിനെതിരെ രാജ്യങ്ങള്‍ കര്‍ശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും മോദി ഓര്‍മ്മിപ്പിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയുടെ ഭാഗമായി വൈറ്റ്ഹൗസില്‍ നടന്ന അത്താഴവിരുന്നില്‍ മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും അടുത്തടുത്തുള്ള സീറ്റുകളിലാണ് ഇരുന്നത്. നാലാമത് ആണവ സുരക്ഷാ ഉച്ചകോടിക്കായി ഇരുപതോളം രാജ്യങ്ങളാണ് എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: