കോഴിക്കോട്: സനാതനധര്‍മ്മം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കേണ്ടത് ഭാരതത്തിന്റെ മാത്രമല്ല മുഴുവന്‍ ലോകത്തിന്റെയും ആവശ്യമാണെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. കോഴിക്കോട് നടന്ന കൂട്ടയോട്ടത്തിലെ സമാപന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വ്വാശ്ലേഷിയായ ഭാരതത്തിന്റെ സംസ്കാരം ലോകത്തിന് വഴികാട്ടുന്നതാണ്. ധര്‍മ്മസംരക്ഷണം സ്വന്തം കര്‍ത്തവ്യമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് അര്ജ്ജുനന് നല്‍കുന്നത്. ജനിമൃതികളോ ജരാദോഷമോ ഇല്ലാത്ത ആത്മതത്വമാണ് എന്ന ധാരണയില്‍ കര്‍മ്മം ചെയ്യാതെ അനാസ്ഥകാണിക്കുന്നത് ധര്‍മ്മമല്ല. അധ:പതനത്തില്‍ നിന്ന് കരകയറാനുള്ള ആയിരങ്ങളുടെ ബലിദാനമാണ് ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. ആ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതില്‍ പരാജയം ഉണ്ടാകരുത്.
സ്വന്തം നാടിന് വേണ്ടി ശരീരമനോബുദ്ധികള്‍ സമര്‍പ്പിക്കുന്ന രക്ഷാ സൈനികരെപോലെ രാഷ്ട്രസ്നേഹമുള്ള തലമുറയുണ്ടാകണം. അത്തരം പൗരസൃഷ്ടിയാണ് മഹാഭാരതം ലക്ഷ്യമിടുന്നത്. ഒരമ്പത് വര്‍ഷത്തേക്ക് നിങ്ങളുടെ ആരാധ്യ ദേവത ഭാരതമാതാവായിരിക്കട്ടെയെന്ന വിവേകാനന്ദ സന്ദേശത്തിന്റെ പ്രാവര്‍ത്തിക രൂപമാണത്.
ഇന്നത്തെ സര്‍വ്വകലാശാല വിദ്യാഭ്യാസത്തില്‍ നിന്നും രാഷ്ട്ര പ്രതിബദ്ധതയുള്ള യുവസമൂഹം ഉണ്ടാകുന്നില്ല. രാഷ്ട്ര സ്നേഹത്താല്‍ പ്രചോദിതമാകുന്ന ഒരു സമൂഹത്തെയാണ് ഭാരതം ആവശ്യപ്പെടുന്നത് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: