കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും അനുമതിക്കുള്ള അപേക്ഷകളും സ്വീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് രൂപകല്പന ചെയ്ത ഇ-പരിഹാരം, ഇ-അനുമതി പോര്‍ട്ടലുകളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന് പുതിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ.് വിജയന് പറഞ്ഞു.
പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, ഉച്ചഭാഷിണി ഉപയോഗം തുടങ്ങിയവയ്ക്കുള്ള അനുമതിക്കായി അപേക്ഷിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള പ്രായോഗിക പ്രയാസങ്ങള്‍ പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇവ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും നല്കുന്ന പരസ്യങ്ങള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് കമ്മിറ്റി നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി പറഞ്ഞു. ദൃശ്യ- ശ്രാവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങള്‍, ബള്‍ക്ക് എസ്എംഎസ്സുകള്‍, അവയ്ക്കുള്ള ചെലവ്, പരസ്യം നല്കുന്ന മാധ്യമങ്ങള്‍, സമയം തുടങ്ങിയ കാര്യങ്ങളാണ് കമ്മിറ്റിയെ അറിയിക്കേണ്ടത്. സ്വന്തമായി വെബ്സൈറ്റ് ഉപയോഗിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അക്കാര്യം കമ്മിറ്റിയെ അറിയിക്കുകയും ചെലവുകള്‍ സമര്‍പ്പിക്കുകയും ചെയ്യണം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ജെസ്സി ഹെലന് ഹമീദ്, ഡിവൈഎസ്പിമാരായ പി.കെ. രാജു, വി.പി. സുരേന്ദ്രന്, അക്ഷയ ഡിസ്ട്രിക്റ്റ് പ്രൊജക്റ്റ് മാനേജര്‍ സുബിനി എസ്. നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോര്‍ജ് മേച്ചേരി (കോണ്‍ഗ്രസ്), കെ. ചന്ദ്രന് മാസ്റ്റര്‍ (സിപിഎം), സി.പി. ചെറിയ മുഹമ്മദ് (മുസ്ലിംലീഗ്), ടി. വാസുദേവന്‍ (ബിജെപി), കെ.പി. രാജന്, കെ.പി. ബാബു (ആര്‍എസ്പി), ബാബുരാജ് എന്‍.വി. (കേരള കോണ്‍ഗ്രസ് എം), കെ.ടി. വാസു (ബിഎസ്പി) തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലനത്തിന് പി.ജി. സെല്‍ ജെ.എസ്. ശ്രീകുമാര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: