മാഹി: സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി വിവിധ മുന്‍കരുതല്‍ നടപടികള്‍ എടുത്തുവരികയാണെന്ന് മാഹി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മാണിക്കദീപന്‍ അറിയിച്ചു. പുതുശ്ശേരി നിയമസഭയിലേക്കുള്ള 2016 പൊതുതെരഞ്ഞെടുപ്പുകാലത്ത് ആയുധങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ തോക്കുകള്‍, റിവോള്‍വര്‍, റൈഫിള്‍ തുടങ്ങിയവയ്ക്കുള്ള പുതിയ ലൈസന്‍സ് നല്‍കുന്നതല്ല. നിലവില്‍ ലൈസന്‍സുള്ള ആയുധങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ലൈസന്‍സ് ഉടമകള്‍ അവരുടെ ആയുധങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിക്ഷേപിച്ച് രശീത് കൈപ്പറ്റിക്കൊണ്ട് സര്‍ക്കാരുമായി സഹകരിക്കണം. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതുശ്ശേരി സംസ്ഥാനത്തിലെ പൊതുജനങ്ങള്‍ യാതൊരുതരത്തിലുള്ള ആയുധങ്ങളും തോക്കുകളും കുന്തങ്ങളും വാളുകളും വടികളും ദണ്ഡുകളും കല്ലുകളും കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും സിആര്‍പിസി അനുച്ഛേദം 144 പ്രകാരം നിരോധിച്ചിരിക്കുന്നതായി പുതുശ്ശേരി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നിക്ഷേപിക്കപ്പെട്ട ലൈസന്‍സുള്ള ആയുധങ്ങള്‍ തെരഞ്ഞെടുപ്പ് നടപടകള്‍ പൂര്‍ത്തിയായതിന് ശേഷം തിരച്ചെടുക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: