കണ്ണൂര്‍: എം വി ആര് എന്ന എംവി രാഘവന് ഒരു കാലത്ത് സിപിഎമ്മിന്റെ അനിഷേധ്യ നേതാവായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയതോടെ പിന്നീട് ജീവിതാവസാനം വരെ സിപിഎം വേട്ടയാടിയ നേതാവും. അത്തരമൊരു സഖാവിന്റെ മകനാണ് ഇടതുപാളയത്തില്‍ ചേക്കേറിയ എം.വി. നികേഷ് കുമാര്‍.
അച്ഛനെ കൊല്ലാന്‍ നടന്നവരുടെ കൂടെ നികേഷ് ഇറങ്ങിയത് വലിയ പ്രതിഷേധങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല നിഷ്പക്ഷത നടിച്ചുനടന്നിരുന്ന നികേഷ് ഇടതുപാളയത്തില്‍ എത്തിയതോടെ ഇതുവരെ ചാനലില്‍ നടത്തിയെതെല്ലാം സിപിഎമ്മിനുവേണ്ടിയുള്ള കളികളായിരുന്നില്ലേ എന്നാണ് ജനങ്ങളുടെ ചോദ്യം.
സംഗതിയെന്തായാലും അഴീക്കോട്ട് ത്രികോണ മല്‍സരത്തിനാണ് വേദിയൊരുങ്ങിയിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി ജില്ലാ വെസ് പ്രസിഡണ്ട് അഡ്വ.എ.വി.കേശവനാണ്,
കെ.ജി.മാരാരുടെ ജ്യേഷ്ഠ പുത്രന്. കുടുംബയോഗങ്ങളും ഗൃഹ സമ്പര്‍ക്കവും നടത്തി ബിജെപി സ്ഥാനാര്‍ത്ഥി ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഏറെക്കാലമായി ബിജെപി ജില്ലാ ഭാരവാഹിയാണ്. തളിപ്പറമ്പ് ബാറിലെ അഭിഭാഷകനും മികച്ച ആദ്ധ്യാത്മിക പ്രഭാഷകനുമാണ്. പാരമ്പര്യമായി മാരാര്ജിയിലൂടെ ലഭിച്ച പ്രസംഗ ശൈലിയുടെ ഉടമ കൂടിയായ കേശവന് കണ്ണൂര്‍ ജില്ലയിലെയും അഴീക്കോട് മണ്ഡലത്തിലേയും സര്‍വ്വര്‍ക്കും സുപരിചിതനാണ്. കണ്ണൂര്‍ കാനത്തൂര്‍ സ്വദേശിയാണ്. സുസ്മിതയാണ് ഭാര്യ. കണ്ണൂര്‍ ചിന്മയാമിഷന് സ്കൂള്‍വിദ്യാര്‍ത്ഥി വിശ്വദേവ് ഏക മകനാണ്. അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 13521 വോട്ടുകള്‍ ലഭിച്ചിരുന്നു.
നികേഷിനെ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്ത്ഥിയാക്കാനുളള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആദ്യംതൊട്ട് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍നിന്ന് എതിര്‍പ്പുകളുയര്‍ന്നിരുന്നു. അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മരണത്തിനും നിരവധി ഡിഫിക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും ഇടയായ കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയെന്ന് പാര്‍ട്ടി ആരോപിച്ച എം.വി.രാഘവന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയത് രക്തസാക്ഷികളോടും കുടുംബത്തോടും പാര്ട്ടികാണിക്കുന്ന കടുത്ത അനീതിയാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
നികേഷ് പ്രചരണത്തിനിറങ്ങിയെങ്കിലും ഡിഫി പ്രവര്‍ത്തകര്‍ ഇടഞ്ഞുതന്നെ നില്‍ക്കുകയാണ്. നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രചാരണം വ്യാപകമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 493 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലീം ലീഗിലെ കെ.എം.ഷാജി വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. ഇത് യുഡിഎഫ് നേതൃത്വത്തിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടാതെ കെ.എം. ഷാജിയെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ ലീഗിനുളളില്‍ ഒരുവിഭാഗം ശക്തമായ പ്രതിഷേധത്തിലാണ്. അവര്‍ നോട്ടീസുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
അഴീക്കോട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് വിശദീകരിക്കാന്‍ സിപിഎം നേതൃത്വം അണികള്‍ക്കു മുന്നില്‍ ഏറെ വിയര്‍ക്കേണ്ടി വരും. ഏതാനും നാളുകള്‍ക്കുളളില്‍ യുവാക്കളുള്‍പ്പെടെ വലിയൊരു വിഭാഗം സിപിഎം നേതൃത്വത്തിന്റെ തെറ്റായ നടപടിയിലും മറ്റും പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗമായ മണ്ഡലമാണ് അഴീക്കോട്. ഇതുകൊണ്ടു തന്നെ ബിജെപിയുടെ ശക്തമായ സാന്നിധ്യം വാശിയേറിയ ത്രികോണ മത്സരത്തിനുളള സാധ്യത മണ്ഡലത്തില്‍ തെളിഞ്ഞു വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: