കോട്ടയം: കെ.എം. മാണിയുടെ ഇടതും വലതും നിന്നവര്‍ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ ചങ്ങനാശ്ശേരിയില്‍ മാണിക്ക് ആശങ്ക കനക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി സി.എഫ്. തോമസാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇതുതന്നെയാണ് അദ്ദേഹം നേരിടുന്ന വെല്ലുവിളിയും. കാലം ഏറെയായി പുതുതലമുറയ്ക്ക് വഴിമാറാതെ നില്ക്കുന്ന സി.എഫിനെതിരെ സ്വന്തം സഹോദരന് പോലും രംഗത്തുവന്നിരുന്നു. ഈ ഘട്ടത്തിലാണ് പാര്‍ട്ടി പിളര്‍ന്നതും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിറവിയെടുത്തതും.
എല്ഡിഎഫിനോടൊപ്പമായ ഫ്രാന്‍സിസ് ജോര്‍ജ്ജിന് നല്കിയ സീറ്റുകളിലൊന്ന് ചങ്ങനാശ്ശേരിയാണ്. ഡോ. കെ.സി. ജോസഫാണ് സ്ഥാനാര്‍ഥി. ഇത് യുഡിഎഫിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ പങ്കിട്ട് പോകുന്ന സ്ഥിതിയായി. മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള എന്‍ഡിഎയ്ക്ക് ഇത് മികച്ച അവസരമാണ് സമ്മാനിച്ചിരിക്കുന്നത്.
ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായാണ് പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എയ്ക്കെതിരെ പരാതികള്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തിന്റെ രംഗപ്രവേശം മാണി വിഭാഗത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വോട്ടുകള്‍ ഭിന്നിക്കുന്ന അവസ്ഥ സംജാതമായാല്‍ അത് എല്‍ഡിഎഫിന് ഗുണകരമാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
അഞ്ചു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും അടങ്ങിയതാണ് ചങ്ങനാശ്ശേരി മണ്ഡലം. കുട്ടനാടിനോട് ചേര്‍ന്നുകിടക്കുന്ന ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 6281 വോട്ടുകളായിരുന്നു. തുടര്‍ന്ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് നില 9231 ആയി ഉയര്‍ന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവിടെ എന്‍ഡിഎ നേടിയത് 22,200 വോട്ടുകളാണ്. ഇത് ഇടത്-വലത് മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പ്രചാരണവുമായി ഏറെദൂരം പോയിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: