ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ കൃത്യമായി ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിനാല്‍ ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നു. അടുത്ത സപ്തംബറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായി ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ ഉപേക്ഷ കാട്ടുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ 30 ശതമാനം പൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ 15 ശതമാനത്തില്‍ താഴെ മാത്രമേ പൂര്‍ത്തിയായുള്ളു. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ കരാറുകമ്പനിക്ക് ബില്‍ പാസാക്കി പണം അനുവദിക്കാത്തതാണ് പ്രശ്നമായത്. ഫെബ്രുവരിയില്‍ കമ്പനി 14 കോടിയുടെ ബില്ലാണ് സമര്‍പ്പിച്ചത്. ഇതില്‍ കേന്ദ്രവിഹിതം ലഭിച്ചെങ്കിലും സംസ്ഥാന കനിഞ്ഞില്ല. കഴിഞ്ഞ മാസവും 18 കോടിയുടെ ബില്‍ കമ്പനി സമര്‍പ്പിച്ചു. കേന്ദ്രവിഹിതമായ 9 കോടി കൃത്യമായി ലഭിച്ചു. സംസ്ഥാന സര്‍ക്കാരാകട്ടെ ഫണ്ട് അനുവദിക്കാതെ സ്വപ്നപദ്ധതിയെ തകര്‍ക്കുകയാണ്.
ഇതേരീതിയിലാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നതെങ്കില്‍ യഥാസമയം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ വിഹിതം അനുവദിച്ചാണ് ബൈപ്പാസ് നിര്‍മ്മിക്കുന്നത്. കേന്ദ്രം കൃത്യമായി വിഹിതം നല്‍കിയിട്ടും യുഡിഎഫ് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നത് ആലപ്പുഴക്കാരോട് കാട്ടുന്ന ക്രൂരതയാണെന്ന് പരാതിയുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: