തിരുവനന്തപുരം: കോവളം നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. സുരേഷ് എതിരാളികള്‍ക്കായി കാത്തിരിക്കുന്നു. ഗോദയില്‍ എതിരാളിയെ കാത്തിരിക്കുന്ന ഗുസ്തിക്കാരനെപ്പോലെ! എട്ടു വര്‍ഷം ഗുസ്തി മത്സരങ്ങളിലെ കേരളാ ചാമ്പ്യനായിരുന്നു സുരേഷ്. മൂന്ന് വര്‍ഷങ്ങളില്‍ ബെസ്റ്റ് റസ്ലര് എന്ന പ്രത്യേക പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാരതത്തിലെ ആറ് തെക്കന്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി നടന്ന ഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവുമായിരുന്നു. ജിംനാസ്സ്റ്റിക്സിലും ഫുട്ബോളിലുമൊക്കെ ഒരു കൈ പയറ്റിയിട്ടുണ്ട് ഈ താരം.
എന്നാല്‍ കോവളത്തിലെ സാധാരണക്കാരന് ഇദ്ദേഹത്തെ കൂടുതല്‍ പരിചയം സാമൂഹ്യസേവന രംഗങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലാണ്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായിരുന്ന ഇദ്ദേഹം അവരുടെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് പുറത്തു വരികയായിരുന്നു. പതിനൊന്ന് വര്‍ഷമായി മുപ്പത്തിനാലോളം കമ്മറ്റികള്‍ ഉള്‍പ്പെടുന്ന കോവളം എസ്എന്‍ഡിപി യൂണിയന്റെ സെക്രട്ടറിയാണ് ഇദ്ദേഹം.
ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് ജില്ലാ കണ്‍വീനറുമായിരുന്നു. കോവളം പ്രമോഷന് ആന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ടൂറിസം വികസനത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മതരാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവരും അംഗീകരിച്ചതാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ രക്ഷാധികാരി എന്ന നിലയിലും സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്.
ഇദ്ദേഹം മുന്‍കയ്യെടുത്ത് ആരംഭിച്ച സിഎഫ്സി എന്ന ചന്ദ്രശേഖരന്‍നായര്‍ ഫുട്ബോള്‍ കഌബ് വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ എല്ലാ വര്‍ഷങ്ങളിലും കാന്‍സര്‍, എയിഡ്സ് ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായും വന്‍തുക ചിലവഴിക്കാറുമുണ്ട്.
വഞ്ചിയൂരിലുള്ള സുരേഷിന്റെ വീടിന്റെ പേര് തന്നെ കോവളം ഹൗസ് എന്നാണ്. കോവളത്തോടുള്ള ആത്മബന്ധത്തിന്റെ ആഴം ഇതില്‍ നിന്നും വ്യക്തവുമാണ്. സെക്രട്ടേറിയറ്റിലെ ജനറല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്ദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ജോലി രാജിവച്ചാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.
മണ്ഡലത്തിലെ പ്രധാന വ്യക്തികളുടെയെല്ലാം അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി പ്രചരണത്തിന്റെ ഒന്നാം ഘട്ടം പൂര്ത്തിയാക്കാറാകുമ്പോഴും ഇരുമുന്നണികളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകുന്നു. എല്‍ഡിഎഫില്‍ സീറ്റിനു വേണ്ടി കുടുംബത്തിനകത്തെ കടിപിടിയാണെങ്കില് യുഡിഎഫില്‍ നേതാക്കന്മാരുടെ ഗ്രൂപ്പുകളികളും സീനിയോറിറ്റി തര്‍ക്കവുമാണ്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളുടെ എണ്ണം കൊണ്ടും കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളിലെ ഭരണകക്ഷിയായതിനാലും സജീവ സാന്നിധ്യമാണ് കോവളം മണ്ഡലത്തില്‍ ബിജെപി. ബിഡിജെഎസിന്റെ വരവോടെ കോവളത്ത് എതിരാളികളെ മലര്‍ത്തിയടിക്കാന്‍ സുരേഷിലൂടെ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: