സ്വന്തം ലേഖകന്‍
കണ്ണൂര്‍: ജില്ലയില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ധര്‍മ്മടം, ഇരിക്കൂര്‍ മണ്ഡലങ്ങളൊഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം ആദ്യഘട്ടത്തില്‍ത്തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങിയ ബിജെപി പ്രചരണ രംഗത്ത് ഇടത്-വലത് മുന്നണികളേക്കാള്‍ ജില്ലയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ത്തന്നെ രംഗത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന് മാസ്റ്റര്‍ മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി .മണ്ഡലത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സദാനന്ദന് മാസ്റ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. മട്ടന്നൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴിയും തലശ്ശേരിയില്‍ മത്സരിക്കുന്ന വി.കെ.സജീവനും കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കെ.ഗിരീഷ്ബാബുവും അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവനും തളിപ്പറമ്പ് പി.ബാലകൃഷ്ണന് മാസ്റ്ററും കല്ല്യാശ്ശേരിയില്‍ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍കുമാറും പയ്യന്നൂരില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രനും പേരാവൂരില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിജെഡിഎസിന്റെ സ്ഥാനാര്‍ത്ഥിയായ പൈലി വാത്യാട്ടും അതത് മണ്ഡലങ്ങളില്‍ വോട്ടഭ്യര്‍ത്ഥനയുമായി വോട്ടര്‍മാരെ സമീപിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ മണ്ഡലങ്ങളിലെ ബലിദാനി കുടുംബങ്ങളേയും ദൈന്യതയും ദുരിതവും പേറി ജീവിതം തള്ളിനീക്കുന്നവരേയും സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖരേയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥന നടത്തുകയും പാര്‍ട്ടി ഘടകങ്ങള്‍ വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗങ്ങളിലും കണ്‍വെന്‍ഷനുകളിലും മഹിളാ സംഗമങ്ങളിലും മറ്റും സംബന്ധിക്കുകയും ചെയ്തു വരികയാണ് സ്ഥാനാര്‍ത്ഥികള്‍. അടുത്ത ദിവസം നടക്കുന്ന ജില്ലാതല തെരഞ്ഞെടുപ്പു കണ്വെന്ഷനോടേയും 10 ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന തലശ്ശേരിയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തോടും കൂടി ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകും.
ഏറെ തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ ഇടത് മുന്നണി ജില്ലയിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം പ്രചരണ രംഗത്തിറങ്ങി കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം മന്ദഗതിയില്‍ ആരംഭിച്ചു തുടങ്ങിയിട്ടേയുളളൂ. ഘടക കക്ഷികളെ മുഴുവന്‍ അവഗണിച്ച് ജില്ലയിലെ 11 ല്‍ 9 സീറ്റുകളും മുന്നണിയിലെ വല്യേട്ടന് പിടിച്ചെടുത്തതും പരാജയം ഉറപ്പായ രണ്ട് സീറ്റുകള്‍ മാത്രം രണ്ട് ഘടകകക്ഷികള്‍ക്ക് നല്കിയതിലുമുളള ഘടകകക്ഷി നേതാക്കളുടേയും അണികളുടേയും പ്രതിഷേധവും സിപിഎമ്മിനകത്തു നിന്നുതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ഉടലെടുത്ത അഭിപ്രായഭിന്നതകളും എല്‍ഡിഎഫിന് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്നതിന് തടസ്സമായിരിക്കുകയാണ്. തലശ്ശേരിയില്‍ പാര്‍ട്ടിയുടെ നിരവധി മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് ന്യൂനപക്ഷ വോട്ടുബാങ്ക് മാത്രം ലക്ഷ്യംവെച്ച് എ.എന്‍.ഷംസീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്ന അസ്വാസ്യങ്ങളും കൂത്തുപറമ്പില്‍ ആദ്യം പി.ഹരീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുകയും പിന്നീട് കെ.കെ.ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് പാനൂര്‍ മേഖലയിലെ സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയും പയ്യന്നൂരില്‍ ഏരിയാ കമ്മറ്റിയുടെ ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന് സി.കൃഷ്ണനെ സ്ഥാനാര്ത്ഥിയാക്കിയതിനെത്തുടര്ന്നുണ്ടായ തര്‍ക്കങ്ങളും അഴീക്കോട് പാര്‍ട്ടിയുടെ ബദ്ധശത്രുവും കൂത്തുപറമ്പ് വെടിവെപ്പില്‍ ഡിഫി സഖാക്കള്‍ മരിക്കാനിടയായ സംഭവത്തിനുത്തരവാദിയെന്ന് പാര്‍ട്ടി ആരോപിച്ച എം.വി.രാഘവന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെച്ചൊല്ലി ഇപ്പോഴും ഡിവൈഎഫ്ഐക്കാര്‍ക്കും പാര്‍ട്ടി അണികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രതിഷേധവും ഘടകകക്ഷിയായ ഐഎന്‍എല്ലിന് സീറ്റ് നല്‍കാത്തതിനെച്ചൊല്ലി ഒരു വിഭാഗം ഐഎന്‍എല്‍ നേതാക്കളും പ്രവര്‍ത്തകരും ഇടഞ്ഞു നില്ക്കുന്നതും സിഎംപിക്ക് ജില്ലയില്‍ സീറ്റ് നല്‍കാത്തതില്‍ അരവിന്ദാക്ഷന് വിഭാഗം നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പും തോല്‍വി ഉറപ്പായ ഇരിക്കൂര്‍ സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സിപിഐയുടെ മേല്‍ അടിച്ചേല്‍പ്പിച്ചതില്‍ സിപിഐക്കാര്ക്കിടയിലുളള പ്രതിഷേധവും കണ്ണൂര്‍ വേണ്ടെന്ന് പറഞ്ഞ കോണ്‍ഗ്രസ് എസിന് വേണമെങ്കില്‍ എടുത്തോയെന്ന രീതിയില്‍ അടിച്ചേല്‍പ്പിച്ചതിലുളള വിഷമവും സമരത്തിനും പ്രക്ഷോഭങ്ങള്‍ക്കും ആളെക്കൂട്ടാന്‍ കൂടെ നിര്‍ത്തി വരുന്ന മറ്റ് ഘടകകക്ഷികളെ അവഗണിച്ചതിലുളള അമര്‍ഷവും എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
യുഡിഎഫിലാകട്ടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകാത്തത് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിന് മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും തടസ്സമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അഴീക്കോട് മണ്ഡലത്തിലൊഴികെ യുഡിഎഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. അഴീക്കോട് തന്നെ കെ.എം.ഷാജിക്കെതിരെ ലീഗിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. വിജയ സാധ്യതയുളള മിക്ക മണ്ഡലങ്ങളിലും രണ്ടും മൂന്നും പേരാണ് പാര്‍ട്ടിക്കു വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ഇപ്പോഴും കീറാമുട്ടിയായി മാറാന്‍ വഴിയൊരുക്കിയിരിക്കുന്നത്. പരാജയം ഉറപ്പായ പല മണ്ഡലങ്ങളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്.
ഇരിക്കൂറില്‍ കെ.സി.ജോസഫിനെ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആദ്യഘട്ടം മുതല്‍ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. കണ്ണൂര്‍ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസിന് കീറാമുട്ടിയായി ഇപ്പോഴും തുടരുകയാണ്. ഇത്തരത്തില്‍ ശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ജില്ലയില്‍ ബിജെപി മുന്നോട്ട് പോയിക്കൊണ്ടിരിക്കവെ ഇടത്-വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകാന്‍ കഴിയാതെ ഉഴലുകയാണ്.
ആറുപതിറ്റാണ്ട് ജില്ലയിലെ മണ്ഡലങ്ങളെ മാറിമാറി പ്രതിനിധീകരിച്ച ഇടത്-വലത് മുന്നണികളുടെ ജനപ്രതിനിധികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത, സംസ്ഥാന ഭരണത്തിന്റെ ഭാഗമായിരുന്ന മുന്നണികള്‍ വീണ്ടും അധികാരത്തിലെത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ജില്ലയിലെ ജനം തിരിച്ചറിയുന്നതിന് സൂചനകള്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. വികസന രംഗത്ത് ഇക്കാലമാത്രയും ഒന്നും ചെയ്യാത്ത ഇടത്-വലത് മുന്നണി രാഷ്ട്രീയക്കാര്‍ക്ക് ശക്തമായ മറുപടി ഈ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ജനങ്ങള്‍ നല്കുമെന്നുറപ്പാണ്. അഴിമതി മുഖമുദ്രയാക്കിയ കോണ്‍ഗ്രസും കൊലപാതക-അക്രമ രാഷ്ട്രീയം കൈമുതലാക്കിയ സിപിഎമ്മിനും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഒരു പാഠമാകുമെന്നുറപ്പാണ്. ബിജെപിയാവട്ടെ ദേശീയതലത്തിലുള്‍പ്പെടെ പാര്‍ട്ടിക്കുണ്ടായിരിക്കുന്ന വര്‍ദ്ധിച്ച സ്വീകാര്യത കണ്ണൂരിലും വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: