തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്ക് മാറ്റിവയ്ക്കാമെന്ന യുപിഎ സര്‍ക്കാരിന്റെ കാലത്ത് തീരുമാനം വന്നതോടെ തോട്ടം ഉടമകള്‍ ഭൂമി തുണ്ടുതുണ്ടായി വില്‍പ്പന നടത്താന്‍ ഉഷാറായി. തൊഴിലാളികളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നുവരുമെന്നു മനസ്സിലാക്കിയ തോട്ടം ഉടമകള്‍ രാഷ്ട്രീയ-ട്രേഡ്യൂണിയന്‍ നേതാക്കളെ ഇടനിലക്കാരായി രംഗത്തിറക്കി തോട്ടം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രചാരണം തുടങ്ങി. തൊഴിലാളികള്‍ക്ക് ശമ്പളവും ബോണസ്സും ഗ്രാറ്റുവിറ്റിയും മാനേജ്മെന്റ് കൊടുക്കാതെയായി.
എസ്റ്റേറ്റുകളുടെ ഏതാനും ഭാഗം വില്ക്കാന് അനുവദിച്ചാല്‍ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന വ്യവസ്ഥ ഉടമകള്‍ മുന്നോട്ടുവച്ചു. ജീവിതത്തിന്റെ വസന്തകാലമെല്ലാം എസ്റ്റേറ്റില്‍ ജോലിചെയ്തിട്ട് റിട്ടയര്‍ചെയ്യുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ആയിരക്കണക്കിന് വൃദ്ധതൊഴിലാളികള്‍ പീരുമേട്ടിലുണ്ട്. ഭൂമി വിറ്റിട്ടെങ്കിലും ആനുകൂല്യം ലഭിക്കുമെന്നു കരുതി നേതാക്കളുടെ വാക്കുവിശ്വസിച്ച് വില്‍പ്പനക്ക് മൗനാനുവാദം നല്കി. ഇതോടെ പീരുമേട് താലൂക്കില്‍ തോട്ടങ്ങള്‍ വ്യാപകമായി തുണ്ടുതുണ്ടാക്കി വില്‍പ്പന നടത്തി.
രാഷ്ട്രീയ -ട്രേഡ്യൂണിയന്‍- ഉദേ്യാഗസ്ഥ മാഫിയകളുടെ നേതൃത്വത്തില്‍ പീരുമേടിന്റെ ഹൃദയഭൂമിയായ പലസ്ഥലങ്ങളും വാങ്ങിക്കൂട്ടി. പുല്‍മേടുകളും മലനിരകളും ഇടിച്ചുനിരത്തി. അവിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും തല ഉയര്‍ത്തി. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഉത്ഭവസ്ഥാനമായ ഇവിടുത്തെ നീര്‍ച്ചാലുകളും അരുവികളും സ്വകാര്യവ്യക്തികള്‍ വന്‍ ചെക്കുഡാമുകള്‍ കെട്ടി കൈവശപ്പെടുത്തി. പീരുമേടിന്റെ മുഖച്ഛായ മാറി. വേനല്‍ക്കാലത്തും മഞ്ഞുമൂടി നൂല്‍മഴ പെയ്തിരുന്ന വാഗമണ്ണും കുട്ടിക്കാനവുമൊക്കെ വേനല്‍ ചൂടില്‍ തിളയ്ക്കുകയാണിന്ന് .
തോട്ടം വിറ്റിട്ടും പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് പട്ടിണിയും രോഗവും മൂലം നിരവധി തൊഴിലാളികള്‍ മരണമടഞ്ഞു. അനേകം പേര് ആത്മഹത്യ ചെയ്തു. തേയിലയുടെ സുഗന്ധം പരന്ന പീരുമേട്ടിലെ കാറ്റിനിപ്പോള്‍ മരണത്തിന്റെ ദുര്‍ഗന്ധമാണ്. കോടമഞ്ഞും കുളിര്‍കാറ്റും മാറി പകരം തീക്കാറ്റാണ് എവിടെയും.
തോട്ടം മേഖല പ്രതിസന്ധിയിലായതോടെ അന്നത്തെ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ കണ്‍വീനറായി ക്രൈസിസ് മാനേജ്മെന്റ് രൂപീകരിച്ചു. പ്ലാന്റേഷന് റിലീഫ് കമ്മറ്റി എന്നപേരില്‍ ദുരിതാശ്വാസ സമിതിക്ക് രൂപംനല്കി. ചെയര്മാന് കളക്ടറും ചീഫ് പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ (സിഐപി)കണ്‍വീനറുമായിരുന്നു. എല്ലാ ട്രേഡ്യൂനിയനില്‍നിന്നും ഒരാള്‍ വീതം ഈ സമതിയില്‍ അംഗങ്ങളായിരുന്നു.
സ്ഥലത്തെ എംഎല്‍എ, എംപി എന്നിവരെ അനൗദേ്യാഗിക അംഗങ്ങളുമായി നിശ്ചയിച്ചു. സഹായത്തിനായി മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി കോടികള്‍ അനുവദിച്ചു. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ കുടിവെള്ളം, മുടങ്ങിയ വൈദ്യുതി, കുട്ടികള്‍ക്ക് യൂണിഫോം, പാഠപുസ്തകം എന്നിവയ്ക്കുവേണ്ടി പദ്ധതി പ്രഖ്യാപിച്ചു. എന്നാല്‍ അടച്ചുപൂട്ടിയ തോട്ടങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭാവി ഇരുളടഞ്ഞ തൊഴിലാളികള്‍ പലരും ജോലിതേടി ദൂരസ്ഥലങ്ങലിലേക്കു പോയി.
ജോലി നഷ്ടപ്പെട്ട സ്ത്രീ തൊഴിലാളികള്‍ കോട്ടയം, എറണാകുളം തുടങ്ങിയ സമീപജില്ലകളിലെ സമ്പന്നരുടെ വീടുകളില്‍ അടുക്കളപ്പണിക്ക് പോയി. നിരാലംബരായ കുട്ടികള്‍ സംസ്ഥാനത്തെ നിരവധി അനാഥാലയങ്ങളില്‍ അഭയം തേടി. സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അന്തേവാസികളുടെ കണക്കെടുത്താല്‍ ഭൂരിഭാഗവും തോട്ടം തൊഴിലാളികളുടെ മക്കളാണെന്ന് കാണാം. ആറുപതിറ്റാണ്ടു കാലത്തെ ഇടതു-വലതു ഭരണം തൊഴിലാളികളെ ഈ ദുഃസ്ഥിതിയിലെത്തിച്ചു. ഉടമകളും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി എന്നവകാശപ്പെടുന്ന രാഷ്ട്രീയ ട്രേഡുയൂണിയന്‍ നേതാക്കളും തടിച്ചുകൊഴുത്തു.
ഉടമകള്‍ തൊഴിലാളികളെ ചൂഷണംചെയ്തു നേടിയ കോടികള്‍ അതിനേക്കാള്‍ ലാഭംകൊയ്യാന്‍ കഴിയുന്ന പദ്ധതികള്‍ക്കായി വകമാറ്റി. അവരുടെ നില ഭദ്രമായി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഒഫീസുകള്‍ ബഹുനില മാളികകളും, പഞ്ചനക്ഷത്ര സൗകര്യങ്ങളും ഉള്ളവയായി മാറി. നേതാക്കള്‍ ഫാന്‍സി നമ്പര്‍ പിടിപ്പിച്ച കൊടിവച്ച കാറില്‍ യാത്ര ചെയ്യുന്നു. അവരുടെ മക്കള്‍ വിദേശത്തും സ്വദേശത്തുമുള്ള വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം നേടി, ഉടമകളുടെ വിദൂരങ്ങളിലെ സ്ഥാപനങ്ങളില്‍ മേലാള ഉദേ്യാഗസ്ഥരായി ജോലി ചെയ്യുന്നു. പീരുമേട്ടില്‍ എസ്റ്റേറ്റുകള്‍ വില്‍ക്കാനും വാങ്ങാനും ബ്രോക്കര്‍ മാര്‍ പുറത്തുനിന്നുള്ളവരല്ല. എല്ലാവരും ഇവിടുത്തെ രാഷ്ട്രീയ യൂണിയന് നേതാക്കള്‍ തന്നെ. ഇവിടെയും സിഐറ്റിയു മുന്നില്‍ത്തന്നെ. വണ്ടിപ്പെരിയാറില്‍ പ്രമുഖമായ ആര്‍ബിറ്റി കമ്പനി തോട്ടം വിറ്റു, പോപ്സണ് ഗ്രൂപ്പ് വാങ്ങി! ഇടനിലക്കാര്‍ പീരുമേട്ടിലെ ജില്ലാസെക്രട്ടറിയറ്റ് അംഗവും അനുയായികളും തന്നെ.
ഉപ്പുതറ പഞ്ചായത്തിലാകെ വ്യാപിച്ചുകിടക്കുന്ന പീരുമേട് റ്റീ കമ്പനി നഷ്ടത്തിന്റെ പേരില്‍ അടച്ചുപൂട്ടി. പുതിയ ഉടമകളെ കണ്ടെത്തിയതും വില്‍പ്പന നടത്തിയതും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുറച്ച് എഗ്രിമെന്റ് വച്ചതും സിഐറ്റിയുസംസ്ഥാനനേതാവുതന്നെ. രഹസ്യം പുറത്തുവന്നതോടെ നേതാവിനെ പാര്‍ട്ടി താക്കീതുനല്കി തടി രക്ഷെപ്പടുത്തി.
വാഗമണ്ണിലെ എംഎംജെ, ഏലപ്പാറയിലെ അബാന്‍ ഗ്രൂപ്പിന്റെ ടൈഫോഡ് റ്റീ കമ്പനി എന്നിവയുടെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇതിനകം വിറ്റുകഴിഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കുടപിടിയ്ക്കുന്ന ഇടതുവലതു മുന്നണി നേതാക്കള്‍ ബംഗാളില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ലന്നത് വ്യക്തമാണ്. തൊഴിലാളി വര്ഗ്ഗതാല്പര്യത്തിന്റെ മേനിപറച്ചില്‍ നടത്തുന്ന കമ്യുണിസ്റ്റുകാര്‍ക്കെതിരെ ഇവിടെയും തൊഴിലാളികള്‍ ഒരു സുനാമിപോലെ ആഞ്ഞടിക്കും. അതിന്റെ കുത്തൊഴുക്കില്‍ ബംഗാളിലെ പോലെ ഇവിടെയും ഇടതുവലതു പൊന്നാപുരം കോട്ടകള്‍ തകരും, നിശ്ചയം.
(ബിജെപി സംസ്ഥാന സമിതി
അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: