അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെയും പോലീസിന്റെയും നീക്കം ഹൈന്ദവ സംഘടനകള്‍ തകര്‍ത്തു. ഇന്നലെ രാവിലെ 11 മണിയോടെ ക്ഷേത്രത്തിനു പടിഞ്ഞാറേ നടയിലാണ് സംഭവം.
നാടകശാല സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കവേ നടപ്പന്തലിനു മുന്നിലുള്ള കച്ചവടസ്ഥാപനങ്ങള്‍ ബലമായി പോലീസ് അടപ്പിക്കുകയും സംഘര്‍ഷത്തിന് വഴിയൊരുക്കുകയുമായിരുന്നു. കാരണം അന്വേഷിച്ചെത്തിയ ഹിന്ദു സംഘടനാ നേതാക്കളോട് പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നിര്‍ദ്ദേശപ്രകാരമാണ് കടകള്‍ അടപ്പിക്കുന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
സംഭവം അറിഞ്ഞ് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എല്‍.പി. ജയചന്ദ്രനും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും സ്ഥലത്തെത്തി പടിഞ്ഞാറെ നടയിലെ ആല്‍ച്ചുവട്ടില്‍ ഉപരോധസമരം നടത്തി പ്രതിഷേധിച്ചു.
ദേവസ്വം ഭൂമിയില്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ പഞ്ചായത്തിന് എന്ത് അധികാരമെന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു. ഉത്സവം നടന്നുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിനു സമീപത്തെ കച്ചവടസ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് ക്ഷേത്രവിശ്വാസത്തോടുള്ള വെല്ലുവിളിയാണെന്ന് എല്‍.പി. ജയചന്ദ്രന് ആരോപിച്ചു.
സമരം വ്യാപിക്കുമെന്നറിഞ്ഞ് കട തുറന്നുകൊടുക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ ഉപരോധസമരം അവസാനിപ്പിച്ചു. ബിജെപി നിയോജകമണ്ഡലം നേതാക്കളായ അനില്‍ പാഞ്ചജന്യം, വി. ബാബുരാജ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സി.എന്‍. ജിനു, ദിനേശന്, ആര്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് കാര്യവാഹ് ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: