കൊച്ചി: കൊല്ലം സ്വദേശി സുദര്‍ശനന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് സുദര്‍ശനന്റെ ഭാര്യ ഭാസുരാംഗി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന ഹര്‍ജിക്കാരിയുടെ വാദത്തില്‍ കഴമ്പുണ്ടെന്നു വ്യക്തമാണെന്നു കോടതി പറഞ്ഞൂ.
പ്രതികളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് ശ്രമിച്ചതെന്ന ആരോപണം ശരിയാണെന്നു വിലയിരുത്താനാവും. ഈ സാഹചര്യത്തില്‍ കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെ വകപ്പുതല നടപടി സ്വീകരിക്കണമെന്നു കോടതി പറഞ്ഞൂ.
കേസില്‍ പുനരന്വേഷണം നടത്തുന്നതിനു ക്രൈംബ്രാഞ്ച് തയ്യാറാവണം. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ 15 ദിവസത്തിനകം അന്വേഷണം പുനരാരംഭിക്കണമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിനെ ഒരു കൂട്ടം വ്യക്തികള്‍ ചേര്‍ന്നു ക്രൂരമായി ആക്രമിച്ചുവെന്നാണ് കേസ്. ഇയാളെ ആശുപത്രിയില്‍ ചികിത്സ തേടാന്‍ പോലും പ്രതികള്‍ അനുവദിച്ചില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. പിന്നീട് വീടിനു സമീപത്തെ വാട്ടര്‍ ടാങ്കില്‍ സുദര്‍ശനനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: