കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരെ നിശ്ചയിക്കാന്‍ ഇനി ഒരു മത്സരം കൂടി ബാക്കി. ഞായറാഴ്ച ഇംഗ്ലണ്ടും വിന്‍ഡീസും തമ്മില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലോടെ പുതിയ ചാമ്പ്യന്മാരെ അറിയാം. രണ്ട് ടീമുകളും മുന്‍ ചാമ്പ്യന്മാരാണ്.
ഇംഗ്ലണ്ട് 2010ലും വിന്‍ഡീസ് 2012ലുമാണ് കുട്ടി ക്രിക്കറ്റിന്റെ ലോകചാമ്പ്യന്മാരായത്. ഇവരില്‍ ആരു ജയിച്ചാലും ട്വന്റി 20യിലെ രണ്ടാം കിരീടനേട്ടം സ്വന്തമാകും. 2010-ല്‍ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടത്തിയാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. രണ്ടുവര്‍ഷത്തിനുശേഷം നടന്ന ലോകകപ്പില്‍ വിന്‍ഡീസ് ശ്രീലങ്കയെ തകര്‍ത്ത് കിരീടം നേടി.
എന്നാല്‍ ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും രണ്ട് തവണ കിരീടം നേടിയിട്ടില്ല. ഇത്തവണ അത് തിരുത്തും. ഒപ്പം ആതിഥേയര്‍ കിരീടം നേടില്ലെന്ന പഴമൊഴി ഇത്തവണയും ശരിയായി. ട്വന്റി 20യുടെ കഴിഞ്ഞ അഞ്ച് പതിപ്പുകളുടെയും ചരിത്രത്തില്‍ ആതിഥേയര്‍ കിരീടം ചൂടിയിട്ടില്ല. ആറാം പതിപ്പില്‍ ആതിഥേയരായ ഇന്ത്യ സെമിയില്‍ പരാജയപ്പെടുകയും ചെയ്തതോടെ ഇത് അന്വര്‍ത്ഥമാവുകയും ചെയ്തു.
സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെയും വിന്‍ഡീസ് ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയെയും തകര്‍ത്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സൂപ്പര്‍ പത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. ഈ മത്സരത്തില്‍ ക്രിസ് ഗെയ്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിക്കുകയും ചെയ്തു.
ആദ്യ മത്സരത്തിലേറ്റ തോവിയില്നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പിന്നീടുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ട് മിന്നിത്തിളങ്ങി. ന്യൂസിലാന്‍ഡിനെതിരായ ആദ്യ സെമിയില്‍ ആധികാരികമായാണ് ഇംഗ്ലണ്ട് വിജയിച്ചതെങ്കില്‍ ഇന്ത്യക്കെതിരെ അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവിലാണ് വിന്‍ഡീസ് ജയിച്ചുകയറിയത്. ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം പ്രകടനത്തോടൊപ്പം ഫീല്‍ഡിങിലെ പിഴവുകളും ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: