പാലാ: വേനല്‍ കടുത്തതോടെ പാലാ നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കരീക്കുന്ന്, കൊണ്ടാട്ടുകുന്ന്, പുത്തന്‍പള്ളിക്കുന്ന്, പതീക്കുന്ന് ഭാഗങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നത്. ചിലയിടങ്ങളില്‍ വണ്ടിയില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും 19-ാം വാര്‍ഡില്‍പ്പെട്ട പതീക്കുന്ന് ഭാഗത്ത് അതുമില്ല. മുക്കാലിക്കുന്ന് കുടിവെള്ള പദ്ധതിയില്‍ നിന്നാണ് പതീക്കുന്ന് ഭാഗത്ത് വെള്ളമെത്തിയിരുന്നത്. രണ്ട് മാസമായി ഇവിടെ വെള്ളമെത്തുന്നത് വല്ലപ്പോഴും മാത്രമായി.
പത്ത് കുടുംബങ്ങളാണിവിടെയുള്ളത്. ഇവര്‍ സംഘടിതരല്ലാത്തതിനാല്‍ നഗരസഭയും വാര്‍ഡ് കൗണ്‍സിലറും ഇവരുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കുന്നു. കുടിവെള്ള വിതരണം ജനകീയ സമിതിയാണ് നടത്തുന്നതെന്നും നഗരസഭയ്ക്ക് ഇതില്‍ അധികാരമൊന്നുമില്ലെന്നുമാണ് വാര്‍ഡ് കൗണ്‍സിലര്‍ ജന്മഭൂമിയോട് പറഞ്ഞത്. ജലവിതരണത്തിന് ജനകീയ സമിതി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സദാസമയം സ്വിച്ച് ഓഫ് ആണ്. വെള്ളക്കരം പിരിക്കാന്‍ വരുന്നതിന് രണ്ട് ദിവസം മുന്‍പ് രണ്ടോ മൂന്നോദിവസത്തേക്ക് മാത്രമാണ് ഇവിടെ വെള്ളം കിട്ടുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശുദ്ധജലവിതരണത്തിന്റെ കാര്യത്തില്‍ പതീക്കുന്ന് ഭാഗത്തെ അവഗണിക്കുന്ന നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തില്‍ വീട്ടമ്മമാര്‍ സത്യാഗ്രഹം നടത്താന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: