ആലപ്പുഴ: ബിജെപിയുടെ ക്ഷണം സ്വീകരിച്ച് ദേശീയ ജനാധിപത്യ സഖ്യത്തില്‍ അണിനിരക്കാന്‍ തയ്യാറാണെന്ന് കെ.ആര്.ഗൗരിയമ്മ പരോക്ഷ പ്രതികരണം നടത്തിയതോടെ തിരിച്ചടി ഭയന്ന സിപിഎം അടവുനയങ്ങളുമായി രംഗത്തെത്തി. ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസ് എല്‍ഡിഎഫിനൊപ്പം തന്നെ നിലനില്ക്കണമെന്നും മറിച്ചൊരു തീരുമാനം എടുക്കരുതെന്നും സിപിഎം ഗൗരിയമ്മയോട് അഭ്യര്‍ത്ഥിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരിട്ടാണ് ഗൗരിയമ്മയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഗൗരിയമ്മ ഇതുവരെ സിപിഎമ്മിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതെത്തുടര്‍ന്ന് സിപിഎം തന്ത്രം മാറ്റി, ഗൗരിയമ്മയ്ക്കൊപ്പം നിലനില്‍ക്കുന്ന നേതാക്കള്‍ക്ക് അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാണെങ്കില്‍ ബോര്‍ഡ്, കോര്പ്പറേഷന് ചെയര്മാന് സ്ഥാനങ്ങള്‍ വരെ നല്‍കാമെന്നാണ് പുതിയ വാഗ്ദാനങ്ങള്‍. ഇങ്ങനെ ജെഎസ്എസ് സംസ്ഥാന നേതാക്കളെ കൊണ്ട് എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്ന് ഗൗരിയമ്മയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സിപിഎം തന്ത്രം.
ജെഎസ്എസിലെ ഒരു വിഭാഗം സിപിഎമ്മിന്റെ വലയില്‍ വീണു കഴിഞ്ഞു. ഇതേ നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാണ് ജെഎസ്എസിനെ നേരത്തെ മൂന്ന് കഷണങ്ങളാക്കിയതും, പാര്‍ട്ടിയേയും ഗൗരിയമ്മയേയും വഴിയാധാരമാക്കിയതും. വീണ്ടും ഗൗരിയമ്മയെ മുന്‍നിര്‍ത്തി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ബോര്‍ഡ്, കോര്പ്പറേഷന് ചെയര്മാന് സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്ത് തന്റെ പാര്‍ട്ടിയെ വിലയ്ക്കെടുക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് ഗൗരിയമ്മ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
സിപിഎമ്മിന്റെ തുടക്ക കാലം മുതല്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സംഭാവന നല്കിയ, സമര പാരമ്പര്യമുള്ള, വിപഌവ നായികയെന്ന് രാഷ്ട്രീയ കേരളം വാഴ്ത്തിയ ഗൗരിയമ്മ ബിജെപിക്കൊപ്പം അണിനിരക്കുന്നത് ഏറ്റവും വലിയ തിരിച്ചടി നല്‍കുക സിപിഎമ്മിനായിരിക്കും. ഈ സാഹചര്യത്തില്‍ എന്തു തന്ത്രം പ്രയോഗിച്ചും ഗൗരിയമ്മയുടെ നീക്കം തടയുക എന്നതാണ് ലക്ഷ്യം.
കോടിയേരി ബാലകൃഷ്ണനുള്പ്പടെയുള്ള നേതാക്കള്‍ രണ്ടു ദിവസത്തിനുള്ളില്‍ പലതവണ ഗൗരിയമ്മയുമായും, മറ്റു നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടുകഴിഞ്ഞു. സംസ്ഥാന കമ്മറ്റി ചേരുന്ന ഒന്‍പതിന് മുന്‍പ് തന്നെ എല്‍ഡിഎഫിന് അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. തന്നെ അപമാനിച്ച സിപിഎമ്മിനൊപ്പം യാതൊരു ബന്ധവും വേണ്ടെന്ന ഉറച്ച നിലപാടിലാണ് നിലവില്‍ ഗൗരിയമ്മ.
കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമനടക്കമുള്ള നേതാക്കളോട് അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ചയ്ക്കും അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ അവര്‍ പുകഴ്ത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമാണ് ഗൗരിയമ്മയുടെ മനസ്സെന്ന് വ്യക്തമായി കഴിഞ്ഞു.
പക്ഷെ സിപിഎമ്മിന്റെ അടവുനയത്തില്‍ ഗൗരിയമ്മയുടെ കൂടെയുള്ളവര്‍ വാരിക്കുഴി തീര്‍ക്കുമോയെന്ന് വരുന്ന ഒന്‍പതിന് അറിയാം. അതിനിടെ ഇന്നലെ വൈകിട്ട് സിപിഎം നേതാവ് ഡോ.തോമസ് ഐസക് ഗൗരിയമ്മയുടെ വസതിയിലെത്തി അവരുടെ മനസ്സ് മാറ്റാന്‍ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: