ഇടുക്കി: കേരളത്തില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ കടുത്ത വേനല്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ താപനില ഇനിയും വര്‍ദ്ധിക്കുമെന്ന് പറയുന്നത്. ഇതോടൊപ്പം തന്നെ ദക്ഷിണേന്ത്യയില്‍ കടുത്ത വേനല്‍ ചൂട് അനുഭവപ്പെടുന്ന ഏക സംസ്ഥാനവും കേരളം മാത്രമാണ് എന്നും വ്യക്തമാക്കുന്നു. കടുത്ത വേനലില്‍ സൂര്യാഘാതം ഏറ്റ് സംസ്ഥാനത്ത് രണ്ട് പേര് ഇത് വരെ മരിച്ചിട്ടുണ്ട്. നിലവിലെ കാലാവസ്ഥയില്‍ പോലും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിലുള്‍പ്പെടെ കടുത്ത ചൂട്ടാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ നിലവിലെ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്ന്നിരിക്കുകണ്. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹരിത ഗ്രഹ വാതകങ്ങളുടെ അനിയന്ത്രിതമായ പുറന്തള്ളലാണ് ചൂട് ഇത്തരത്തില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. കഴിഞ്ഞ വര്‍ഷവും രാജ്യത്ത് ചൂട് വര്‍ദ്ധിച്ചിരുന്നു. ഇതിനു കാരണമായ എല്‍നിനോ പ്രതിഭാസം മാറാതെ നില്‍ക്കുന്നതാണ് ഈ വര്‍ഷവും വടക്കേ ഇന്ത്യയില്‍ ഉള്‍പ്പെടെ ചൂട് വര്‍ദ്ധിക്കാന്‍ കാരണമായത്. കാര്‍ഷിക വിളകളുടെ നാശത്തിനും വില വര്‍ദ്ധനവിനും ഇത് വരും നാളുകളില്‍ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: