കൊച്ചി: സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ കലാപം മുറുകുമ്പോള്‍ എറണാകുളം ജില്ലയില്‍ തര്‍ക്ക സീറ്റുകളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നിലേക്ക് കടന്നു. ഇതുവരെയും മന്ത്രി ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയും ബെന്നി ബഹനാന്റെ സിറ്റിംഗ് സീറ്റായ തൃക്കാക്കരയുമായിരുന്നു തര്‍ക്ക മണ്ഡലം. എന്നാല്‍ ഇപ്പോള്‍ കൊച്ചി മണ്ഡലവും വിവാദ മണ്ഡലമായി മാറി. കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷന്റെ സീറ്റിലേക്ക് മുന്‍ മേയര്‍ ടോണി ചമ്മിണി, കെപിസിസി ജനറല്‍ സെക്രട്ടറി ലാലി വിന്‍സന്റ് എന്നിവരുടെ പേരുകള്‍ കൂടി സുധീരന് ചേര്‍ത്തതോടെ ആകെ ആശയക്കുഴപ്പമായി.
ഒടുവില്‍ തീരുമാനം സോണിയയ്ക്ക് വിട്ടിരിക്കുകയാണ്. കൊച്ചി മണ്ഡലത്തില്‍ തന്റെ സീറ്റ് ഉറപ്പിച്ച് അനൗദ്യോഗിക പ്രചരണം ഡൊമിനിക് പ്രസന്റേഷന് ആരംഭിച്ചതിനിടയിലാണ് ഇടിത്തീപോലെ സുധീരന് മണ്ഡലത്തിലേക്ക് പുതിയ ലിസ്റ്റുമായി കടന്നു വന്നത്.
നേരത്തെ മണ്ഡലത്തില്‍ വ്യാപകമായി ഡൊമനിക് പ്രസന്റേഷനെതെിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് വകവെയ്ക്കാതെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. തൃപ്പൂണിത്തുറയില്‍ നേരത്തെ ബാബുവിന് പുറമേ ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാലിന്റെ പേരാണ് സുധീരന് മുന്നോട്ട് വെച്ചിരുന്നതെങ്കിലും കാര്യങ്ങള്‍ തന്റെ കൈയില്‍ നിന്ന് പോകുമെന്ന് കണ്ടതോടെ കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എ.ബി. സാബുവിന്റെ പേരു കൂടി ലിസ്റ്റില്‍ ചേര്‍ത്തു.
ഇതോടെ ഈ സീറ്റ് കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. തൃക്കാക്കരയില്‍ ബെന്നി ബഹനാന് പകരം മുന്‍ എം.പി പി.ടി. തോമസാണ് സുധീരന്റെ നോമിനി. ബാബുവിന്റെയും ബെന്നി ബഹനാന്റെയും കാര്യത്തില്‍ സുധീരനും ഉമ്മന്‍ചാണ്ടിയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെ ജില്ലയിലെ കോണ്‍ഗ്രസ് പട്ടിക പുറത്ത് വരാന്‍ ഇനിയും വൈകും. ലിസ്റ്റ് പുറത്ത് വന്നാലും ഇതിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ മറ്റൊരു കലാപത്തിന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: