തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറുടെതടക്കമുള്ള നിയമനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം തീരുമാനമെടുക്കാതെ മടക്കി അയച്ചു. മുന്‍ ഡിജിപി വിന്‍സന്‍ എം. പോളിനെയും അഞ്ച് അംഗങ്ങളെയും നിയമിക്കാനുള്ള സെലക്ഷന് കമ്മറ്റിയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ ഓഫീസിലേക്ക് അയച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെതടക്കം 30 പരാതികളാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രാഥമിക പരിശോധന നടത്തിയ ഗവര്‍ണര്‍ക്ക് പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയിട്ടാണ് ഫയല്‍ സര്‍ക്കാരിലേക്ക് തിരിച്ചയച്ചത്. പരാതികളിന്മേല് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദ്ദേശവും ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
വിവരാവകാശ കമ്മീഷണര്‍മാരായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതില്‍ അങ്കത്തില്‍ ജയകുമാര്‍, എബി കുര്യാക്കോസ്, പി.ആര്. ദേവദാസ്, അബ്ദുള്‍ മജീദ്, റോയ്സ് ചിറയില്‍ എന്നിവര്‍ക്കെല്ലാം രാഷ്ട്രീയബന്ധമുണ്ടെന്ന് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതില്‍ മലപ്പുറത്തെ സ്കൂള്‍ അധ്യാപകനായ അബ്ദുള്‍ മജീദ് സെലക്ഷന്‍കമ്മറ്റി അംഗത്തിന്റെ അടുത്തബന്ധുവാണ്.
അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന എബി കുര്യാക്കോസ് ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. ജനതാദള്‍ യു സംസ്ഥാന കമ്മറ്റി അംഗമായ ജയകുമാര്‍ എല്‍ഐസിയില്‍ ഡെവലപ്മെന്റ് ഓഫീസറായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന റോയ്സ് ചിറയില്‍ കേരളാ കോണ്‍ഗ്രസ് നോമിനിയാണ്. വിശ്വകര്‍മ സഭയുടെ സംസ്ഥാന നേതാവായ പി.ആര്. ദേവദാസ് പിഎസ്സി അംഗമായിരുന്നു. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില് അംഗമായിരുന്നവരെ സര്‍ക്കാര്‍ ശമ്പളമോ സാമ്പത്തികനേട്ടമോ ലഭിക്കുന്ന പദവികളില്‍ നിയമിക്കരുതെന്ന് ഭരണഘടനയുടെ 317-ാം അനുച്ഛേദത്തില്‍ നിര്‍ദ്ദേശിക്കുന്നു.
പരാതികളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഈ കാര്യങ്ങള്‍ ലംഘിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചയച്ച ഫയലില്‍ രേഖപ്പെടുത്തിയതായും സൂചനയുണ്ട്.
വിവരാവകാശ കമ്മീഷണര്‍മാരുടെ നാല് ഒഴിവുകളിലേക്ക് 210 ഉം മുഖ്യവിവരാവകാശ കമ്മീഷണറുടെയും ഒരു കമ്മീഷണറുടെയും വരാനിരിക്കുന്ന ഒഴിവുകളിലേക്ക് 59 ഉം അപേക്ഷകളാണ് ലഭിച്ചത്. ഇവയൊന്നും സത്യസന്ധമായും സുതാര്യമായും അല്ല സൂക്ഷ്മപരിശോധന നടത്തിയതെന്നും പരാതികളില്‍ വ്യക്തമാക്കുന്നു.
കമ്മീഷണര്‍മാരുടെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്താനാണ് ആദ്യം വിജ്ഞാപനമിറക്കിയത്. എന്നാല്‍ ഏപ്രില്‍ 23 ന് വിരമിക്കാനിരിക്കുന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ സിബി മാത്യുവിന്റെയും മറ്റൊരു കമ്മീഷണറായ നടരാജന്റെയും ഒഴിവുകള്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതും ചട്ടലംഘനമാണെന്ന് പരാതികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: