കൊച്ചി: അങ്കമാലി സീറ്റിനെ ചൊല്ലി ഇടത് വലത് മുന്നണികളില്‍ അങ്കം മുറുകി. ഇടതു മുന്നണിയില്‍ മാത്യു.ടി.തോമസ് വിഭാഗത്തിന് അര്‍ഹതപ്പെട്ട സീറ്റില്‍ സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയിലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ന്നപ്പോള്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് സീറ്റ് നിഷേധിച്ചതാണ് വിവാദക്കൊടുങ്കാറ്റായത്.
ഇന്നലെ കോട്ടയത്ത് ചേര്‍ന്ന സോഷ്യലിസ്റ്റ് ജനത സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ അങ്കമാലി സീറ്റില്‍ ജോസ് തെറ്റയിലിനെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. മണ്ഡലം കമ്മറ്റി യോഗത്തില്‍ തെറ്റയിലിന് അനുകൂലമായ തീരുമാനം ഉണ്ടായെങ്കിലും ജില്ലാ കമ്മറ്റി യോഗത്തില്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്.
മുന്‍ നഗരസഭ ചെയര്മാന് ബെന്നി മൂഞ്ഞോലിയുടെ പേരിനാണ് പ്രഥമ പരിഗണന വന്നത്. മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു ജോണ്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി കുര്യന് എന്നിവരുടെ പേരിന് പിന്നില്‍ തെറ്റയിലിന്റെ പേര് നാലാമതായാണ് പരിഗണിക്കപ്പെട്ടത്. ലൈംഗികാരോപണമാണ് കാരണം.
യുഡിഎഫില്‍ ജേക്കബ് വിഭാഗം മത്സരിച്ചിരുന്ന അങ്കമാലി നല്കാന് കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിതോടെ സീറ്റ് മോഹിച്ചിരുന്ന പാര്‍ട്ടി ചെയര്മാന് പടപുറപ്പാടുമായി രംഗത്ത് എത്തി. എന്നാല്‍ തന്റെ സീറ്റായ പിറവം സുരക്ഷിതമാക്കി യുഡിഎഫിന് പിന്നില്‍ ഉറച്ച് നില്‍ക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞതോടെ പിന്‍വാങ്ങുകയായിരുന്നു ജോണി നെല്ലൂര്‍.
പാര്‍ട്ടിക്കുള്ള പ്രതിഷേധം മന്ത്രി അനൂപിലുടെ യുഡിഎഫിനെ അറിയിക്കാനുള്ള തിരുമാനം മാത്രമായി മൂവാറ്റുപുഴയില്‍ ചേര്‍ന്ന യോഗം മാറി. ഇതിനിടെ കോതമംഗലം സീറ്റില്‍ കണ്ണുംനട്ടാണ് ജോണി നെല്ലൂര്‍ ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. എല്‍ഡിഎഫിലേക്ക് ചേക്കേറി സീറ്റ് തരപ്പെടുത്താനുള്ള നീക്കമാണ് അവസാനമായി അദ്ദേഹം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: