ന്യൂദല്‍ഹി: പത്താന്‍കോട് വ്യോമസേനാത്താവളത്തിലെ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎ സംഘം പാക്കിസ്ഥാന് സന്ദര്‍ശിച്ച് തെളിവു ശേഖരിക്കും. ചരിത്രത്തില്‍ ഇതാദ്യമായാണ് ഭാരത സംഘം പാക്കിസ്ഥാനില്‍ അന്വേഷണത്തിന് എത്തുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് പാക് സംയുക്ത അന്വേഷണ സംഘം ഭാരതത്തില്‍ എത്തി തെളിവു ശേഖരിച്ചിരുന്നു. സംഘം പത്താന്‍കോട് വ്യോമസേനാത്താവളവും സന്ദര്‍ശിച്ചിരുന്നു.
ആക്രമണത്തിനു പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്ന് തെളിയിക്കാന്‍ ഉതകുന്ന കൂടുതല്‍ തെളിവുകളും വിവരങ്ങളുമാകും എന്‍ഐഎ ശേഖരിക്കുക. ആക്രമണത്തിനു പിന്നില്‍ പാക് ഭീകരസംഘം തന്നെയാണെന്ന് പാക് അന്വേഷണ സംഘം സമ്മതിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരുടെയും അവരെ നിയന്ത്രിച്ചിരുന്നവരുടേയും പേരുവിവരങ്ങള്‍ അടക്കമാണ് എന്‍ഐഎ പാക് സംഘത്തിന് കൈമാറിയത്.
എന്‍ഐഎ സന്ദര്‍ശിക്കുന്നതിനെ പാക് അധികൃതര്‍ സ്വാഗതം ചെയ്തു.
അഞ്ചു ദിവസത്തെ അന്വേഷണം പാക് സംഘം പൂര്‍ത്തിയാക്കി. പാക്കിസ്ഥാനില്‍ ചെല്ലുന്ന എന്‍ഐഎ സംഘത്തിന് പൂര്‍ണ്ണ സഹകരണമാണ് പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് എന്‍ഐഎ മേധാവി ശരദ്കുമാര്‍ പറഞ്ഞു. കൈയിലുള്ള തെളിവുകളെല്ലാം പാക് സംഘത്തിന് കൈമാറി.
തങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പാക്കിസ്ഥാനും എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്. പാക് സംഘത്തിന്റെ ആവശ്യപ്രകാരം ഭീകരരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അവര്‍ക്ക് കൈമാറി. എസ്പി സല്‍വിന്ദര്‍ സിംഗ് അടക്കം 16 സാക്ഷികളെയും ചോദ്യം ചെയ്യാനും നാം അവര്‍ക്ക് അവസരം നല്കി. ശരദ്കുമാര്‍ പറഞ്ഞു.
ജെയ്ഷെ മുഹമ്മദ് നേതാക്കളുടെ ശബ്ദ സാമ്പിളുകള്‍ നല്‍കണമെന്ന് നാം അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം കൊല്ലപ്പെട്ട നാസിര്‍ ഹുസൈന് എന്ന ഭീകരന്റെ ഡിഎന്‍എ സാമ്പിളും നല്‍കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.ജനുവരി രണ്ടിനായിരുന്നു വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ ആറു ഭീകരരേയും ഇന്ത്യ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഏഴ് സൈനികര്‍ക്കും ജീവന് നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: