മൂവാറ്റുപുഴ: സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച മുഖ്യമന്ത്രിയും സീറ്റ് പിടിച്ചുവച്ച കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ്സ് (ജേക്കബ്ബ്) ചെയര്മാന് ജോണി നെല്ലൂര്‍. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ജോണിനെല്ലൂരിന്റെ പ്രതിഷേധം അറിയിച്ചത്.
യുഡിഎഫിലെ ഒരുകക്ഷിയും അനുഭവിക്കാത്ത ദുരിതമാണ് പാര്ട്ടിക്കുണ്ടായിരിക്കുന്നതെന്നും എല്ലാകാലത്തും യുഡിഎഫിനൊപ്പം ഉറച്ച്നിന്ന തങ്ങളുടെ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് സീറ്റില്‍ നിന്നിരുന്ന തങ്ങളുടെ പാര്‍ട്ടിയെ ഒരു സീറ്റിലേക്കൊതുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത് അംഗീകരിക്കാന്‍ കഴിയില്ല, ഇതില്‍ ശക്തമായ അമര്‍ഷമുണ്ട്. ദല്‍ഹി ചര്‍ച്ചയ്ക്ക് വിമാനത്തില്‍ കയറിയ മുഖ്യമന്ത്രി സീറ്റിന്റെ കാര്യത്തില്‍ ടെലിഫോണിലൂടെ പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാകുന്ന തരത്തിലാണ് പ്രതികരിച്ചത്. ഒരു സീറ്റില്‍ ഒതുക്കാനുള്ള നീക്കമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരുമ്പോള്‍ ഒരു സീറ്റ് കൂടി പരിഗണിക്കാമെന്ന് മന്ത്രി അനൂപ്ജേക്കബ്ബിനോട് മുഖ്യമന്ത്രി പറഞ്ഞ വാക്ക് ഏത് തരത്തില്‍ വിശ്വാസത്തിലെടുക്കുമെന്ന് ജോണി നെല്ലൂര്‍ ചോദിച്ചു.
അങ്കമാലിയുള്പ്പെടെ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കില്ലെന്ന് കണ്‍വീനര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഭാരവാഹികളുടെ യോഗം വിളിച്ചത്. യോഗത്തില്‍ ഉയര്‍ന്ന പ്രതിഷേധ ശബ്ദം യുഡിഎഫ് നേതൃത്വത്തെ അറിയിക്കാന്‍ അനൂപ് ജേക്കബിനെ ചുമതലപ്പെടുത്തി. കളങ്കിതര്‍, അഴിമതിക്കാര്‍, തീവെട്ടിക്കൊള്ളക്കാരുള്പ്പെടെ മന്ത്രിമാരടക്കം പറഞ്ഞ് പരത്തി വിവാദമുണ്ടാക്കുന്നത് കോണ്‍ഗ്രസ്സുകാരാണെന്നും ഇത് യുഡിഎഫിന്റെ വിജയത്തിന് മങ്ങലേല്പ്പിച്ചിരിക്കുകയാണെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
വിവിധ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞാല്‍ അവര്‍ മാറിനില്‍ക്കട്ടെയെന്ന് തങ്ങളുടെ പാര്‍ട്ടി ആവശ്യപ്പെടും. മന്ത്രി അനൂപ്ജേക്കബ്ബ്, ഡെയ്സി ജേക്കബ്ബ് എന്നിവരടക്കം 20 ഭാരവാഹികളില്‍ 17പേരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: