തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നുപാറ ചേഴേക്കോണം തേജസ് ഭവനില്‍ അജിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ നരുവാമൂട് സര്‍വീസ് സഹകരണ ബാങ്കിന്റെ ജപ്തി നടപടിയുടെ ഭാഗമായി നടത്തിയ ക്വട്ടേഷന്‍ ഗുണ്ടാഭീഷണിയെ സംബന്ധിച്ച് ജുഡീഷ്യല്‍ അനേ്വഷണം നടത്താന്‍ സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും നടപടി സ്വീകരിക്കണമെന്ന് ജനകീയ നീതിവേദി ആവശ്യപ്പെട്ടു.
പാട്ടകൃഷി നടത്തുന്നതിനായി 3 ലക്ഷംരൂപ നരുവാമൂട് സര്‍വീസ് സഹകരണബാങ്കില്‍നിന്നും വായ്പയെടുത്ത അജിയെ മാര്‍ച്ച് 25ന് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് ബാങ്കിലെ ഉദേ്യാഗസ്ഥരെന്നു പറഞ്ഞെത്തിയ സംഘം അജിയെ ജപ്തി ഭീഷണി മുഴക്കി മാനസിക പീഡനത്തിനു വിധേയമാക്കിയതില്‍ മനംനൊന്താണ് സജി ആത്മഹത്യ ചെയ്തത്.
കേരളത്തില്‍ ഇത്തരത്തില്‍ നിരവധി ആത്മഹത്യകള്‍ നടന്നുവരുമ്പോഴും സര്‍ക്കാരും നിയമസ്ഥാപനങ്ങളും കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ല. ഹൈക്കോടതി വരെ ഇത്തരത്തില്‍ ജപ്തി നടപടി നടത്തരുതെന്നു ഉത്തരവിട്ടിട്ടും പോലീസിനെയും സര്‍ക്കാരിനെയും സ്വാധീനിച്ച് സഹകരണ ബാങ്കുകള്‍പോലും നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുകയാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
അജിയുടെ ആത്മഹത്യയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കുകയും പാവപ്പെട്ടവരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണം. അല്ലാത്തപക്ഷം സെക്രട്ടേറിയറ്റിലും കളക്ടറേറ്റിനുമുന്നിലും മരണംവരെ നിരാഹാര സമരം നടത്തും. ഇത്തരം പരാതികള്‍ സ്വീകരിച്ച് നടപടി എടുക്കുവാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ അടിയന്തരമായി നിയമിക്കണമെന്നും ഓര്‍ഗനൈസിംഗ് സെക്രട്ടറി തങ്കപ്പന്നായര് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. സുനില്‍ എം.കാരാണി (രക്ഷാധികാരി), ഭാരതി അമ്മ, മധു ചിതറ, സുരേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: