വിഴിഞ്ഞം: അപ്രതീക്ഷിതമായി ഉണ്ടായ മരണം ഇല്ലാതാക്കിയത് ഒരു വീടിന്റെ മുഴുവന്‍ ആശ്രയത്തെയാണ്. എന്നാല്‍ കൂരിരുട്ടിലെ തെളിനാളമായി പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയിലെ രണ്ട് ലക്ഷം രൂപ രക്ഷിച്ചത് വലിയ കടക്കെണിയിലേക്ക് പോകുമായിരുന്ന ഒരു കുടുംബത്തെ.
വെങ്ങാനൂര്‍ പഞ്ചായത്തിലെ വെണ്ണിയൂര്‍ നെല്ലിവിളാകത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (ജയന്)ന്റെ മരണം അപ്രതീക്ഷിതമായിരുന്നു. വര്‍ക്കല ഭാഗത്ത് തയ്യല്‍ കട നടത്തി വളരെ ബുദ്ധിമുട്ടി കുടുംബ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകവേയാണ് വിധിയുടെ ക്രൂരമായ വിളയാട്ടം ഉണ്ടായത്. അവിചാരിതമായി ഉണ്ടായ കരള്‍ രോഗം ജയന്റെ ജീവനെടുത്തു. നിത്യവൃത്തിക്കായി കഷ്ടപ്പെട്ടിരുന്ന ഈ കുടുംബത്തിന് ആശുപത്രി ചിലവുകള്‍ക്കായി തന്നെ വലിയൊരു തുക ചിലവായിരുന്നു. ശ്രീകുമാറിന്റെ മരണം എന്ന സത്യം പൊരുത്തപ്പെട്ട് വരുന്നതിന് മുന്‍പ് തന്നെ പണം കടം കൊടുത്തവര്‍ തുക തിരികെ അവശ്യപ്പെട്ട് തുടങ്ങിയത് ഈ കുടുംബത്തിന്റെ മാനസികനിലയെ തകിടം മറിക്കുന്ന നിലയിലെത്തിച്ചു.
അപ്പോഴാണ് മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ശ്രീകുമാര്‍ അംഗമായിരുന്ന വിവരം ബിജെപി പഞ്ചായത്ത് മെമ്പര്‍ സന്തോഷ് ഇവരെ ഓര്‍മ്മിപ്പിക്കുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തില്‍ വന്നയുടന്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന എന്ന പദ്ധതിയായിരുന്നു അത്. വെണ്ണിയൂര്‍ പ്രദേശത്തെ പ്രാദേശിക ബിജെപി നേതൃത്വവും സാംസ്കാരിക സംഘടനയായ വിവേകാനന്ദ സാംസ്ക്കാരിക വേദിയും സംയുക്തമായി പെരിങ്ങമ്മല കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ സഹകരണത്തോടെ വിപുലമായ രീതിയില്‍ ഈ പദ്ധതിയില്‍ ആളെ ചേര്‍ക്കുന്ന വലിയൊരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഏകദേശം ഇരുന്നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ പ്രസ്തുത പദ്ധതിയില്‍ അംഗമാകുകയും ചെയ്തിരുന്നു. ഈ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത സന്തോഷ് നിലവിലെ ജനപ്രതിനിധിയും ക്ഷേമകാര്യ സ്റ്റാന്‍ഡിഗ് ചെയര്‍മാനും കൂടിയാണ്.
ബാങ്കുമായി ബന്ധപ്പെട്ട് മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഇന്‍ഷുറന്‍സ് തുകയായ രണ്ട് ലക്ഷം രൂപ ഈ കുടുംബത്തിന് ലഭിച്ചു. ശ്രീകുമാറിന്റെ ഭാര്യ പ്രിയ നിറകണ്ണുകളോടെയാണ് തുക സ്വീകരിച്ചത്. ബിജെപി യോടും നരേന്ദ്ര മോദിയോടും നന്ദി പറയുന്നു അവര്‍. തൊഴിലുറപ്പ് തൊഴിലാളിയാണ് പ്രിയ. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാലുവും നാലാം ക്ലാസുകാരനായ ശരത്തും മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: