ശ്രീനഗര്‍: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ശ്രീനഗറിലെ എന്‍ഐടിയില്‍ സംഘര്‍ഷം. കശ്മീരി വിദ്യാര്‍ഥികളും ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ശ്രീനഗറിലെ ഹസ്രത്ബല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഇന്‍സ്റ്റിറ്റിയൂട്ട് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ എന്‍ഐടി തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ട്വന്റി-20 ലോകപ്പിന്റെ സെമിയില്‍ ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയപ്പോള്‍ കശ്മീരി വിദ്യാര്‍ഥികള്‍ ആഹ്ലാദം പ്രകടിപ്പിച്ചതാണു മറ്റു വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ സംഘര്‍ഷം അതിരുവിട്ടതോടെ സിആര്‍പിഎഫും പോലീസ് സ്ഥലത്തെത്തി കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു.
ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കശ്മീരി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കശ്മീരി വിദ്യാര്‍ഥികളും തങ്ങളെ ആക്രമിച്ചതായി മറ്റു വിദ്യാര്‍ഥികള്‍ ആരോപിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: