വാഷിംഗ്ടൺ: പത്താൻകോട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹറിനെ യുഎന്നിന്റെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ തടയിട്ട ചൈനയുടെ നടപടിയിൽ ഭാരതം അതൃപ്തി രേഖപ്പെടുത്തി.
അസ്ഹറിനെ പോലുള്ള ഭീകരനെ നിരോധിത പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം സാങ്കേതിക കാരണങ്ങളുടെ പേരിൽ തടഞ്ഞ ചൈനയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഭാരതം വിമർശിച്ചത്.
ജനുവരി രണ്ടിലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജയ്ഷെ മുഹമ്മദിനെയും അതിന്റെ സ്ഥാപകൻ മസൂദ് അസ്ഹറിനെയും അൽ ക്വയ്ദയ്ക്ക് സമാനമായ രീതിയിൽ നിരോധിക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഏഴു ഭാരത സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ മസൂദ് അസ്ഹറിനുള്ള പങ്കും കൈമാറിയിരുന്നു.
ജെയ്ഷെ മുഹമ്മദിനും അസ്ഹറിനുംമേൽ ഉപരോധമേർപ്പെടുത്താനുള്ള നടപടികൾ അന്തിമഘട്ടത്തിൽ നിൽക്കവെയാണ് നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈന രംഗത്തെത്തിയത്.
അതേസമയം വസ്തുതകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായാണു തങ്ങൾ പ്രവർത്തിച്ചതെന്നു വീറ്റോയെ ന്യായീകരിച്ചു ചൈന പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: