പത്തനാപുരം: സ്വന്തം ചിലവില്‍ വാഹനം വിളിച്ച് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് കാര്യറ മൈലാടുംപാറ നിവാസികള്‍. വേനല്‍ ശക്തമായതോടെ കനത്ത ജലക്ഷാമം അനുഭവിക്കുന്ന മേഖലയാണ് വിളക്കുടി പഞ്ചായത്തിലെ മൈലാടുംപാറ, ചുമടുതാങ്ങി പ്രദേശങ്ങള്‍.
പതിനഞ്ച് വര്‍ഷം മുന്‍പ് തലവൂര്‍ ഗ്രാമപഞ്ചായത്ത് ജലക്ഷാമം പരിഹരിക്കാനായി ജലനിധി പദ്ധതി പ്രകാരം കിണറും ടാങ്കും സ്ഥാപിച്ചിരുന്നു.എന്നാല്‍ അറ്റകുറ്റപണികളുടെ അഭാവം കാരണം കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടറുകള്‍ തകരാറിലായി. തുടര്‍ന്ന് ജലവിതരണവും നിലച്ചു. ഏകദേശം നൂറിലധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് നിലച്ച ജലവിതരണസംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതിയും നല്കി. മൈലാടുംപാറ പ്രദേശം രണ്ട് പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാണ്.
പിബി ജംഗ്ഷന്-മൈലാടുംപാറ പാതയുടെ ഒരുഭാഗം തലവൂര്‍ പഞ്ചായത്തിലും മറുവശം വിളക്കുടി പഞ്ചായത്തിലുമാണ്. ഇതിനാല്‍ തന്നെ പഞ്ചായത്തുകള്‍ തമ്മിലുള്ള തര്‍ക്കവും പൊതുജനത്തിന്റെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. നിലവില്‍ കുടിവെള്ളമില്ലാത്തതിനാല്‍ വണ്ടി വിളിച്ച് ജലമെത്തിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. ഓട്ടോറിക്ഷയിലും ജീപ്പുകളിലും ജലം കന്നാസുകളിലാക്കി കൊണ്ടുവരികയാണ് പതിവ്. ദിവസേന അഞ്ഞൂറ് രൂപയിലധികമാണ് കുടിവെള്ളത്തിനായി ഇവര്‍ വാഹനവാടക നല്‍കുന്നത്. തലവൂര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന പൂക്കുന്നിമല പദ്ധതിയുടെ പൈപ്പ്ലൈനുകള് പോലും സ്ഥാപിച്ചിട്ടില്ല. കുടിവെള്ളവിതരണത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: