അഞ്ചാലുംമൂട്: കണ്ടച്ചിറ പാവൂര്‍ ഏലായ്ക്ക് സമീപമുള്ള കിണര്‍ ജലം മലിനമാകുന്നതു കാരണം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പ്രദേശത്തുള്ള ചീപ്പിന്റെ പ്രവര്‍ത്തനം നിലച്ചതാണ് ഇതിന് കാരണം.
മഴക്കാലത്ത് കണ്ടച്ചിറ ഏലായില്‍ ഒഴുകിയെത്തുന്ന ജലം കൃഷിനാശം സംഭവിക്കാതെ കായലിലേക്ക് ഒഴുക്കിവിടാനാണ് ഇവിടെ ചീപ്പ് സ്ഥാപിച്ചത്. ഇപ്പോള്‍ ഈ ചീപ്പ് പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ കായലിലെ ഓരുജലം ഏലായിലേക്ക് കയറുന്നത് മൂലം ഇതിന് സമീപത്തുള്ള കിണറുകളിലേക്ക് ഓരുജലം കയറുന്നു. ഇത് കാരണം പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. ഈ സ്ഥലത്തേക്ക് പൈപ്പ്ലൈന് എത്താത്തതിനാല്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി ഏറെ ദൂരം പോകേണ്ടതായി വരുന്നു. പനയം പഞ്ചായത്തിന്റെയും കൊല്ലം കോര്‍പ്പറേഷന്റെയും സംഗമഭാഗമായതിനാല് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ എത്താറില്ലെന്നും പരാതി ഉയരുന്നു.
പനയം പഞ്ചായത്തും കൊല്ലം കോര്‍പ്പറേഷനും സംയുക്തമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് താന്നിക്കമുക്ക് പൗരസമിതിയുടെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. സമിതി രക്ഷാധികാരികളായ കെ.അയ്യപ്പന്, കെ.ജി.സേതുമാധവന്‍പിള്ള എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി എം.സിറാജുദീനെയും വൈസ് പ്രസിഡന്റുമാരായി ജയപ്രകാശ്, എല്‍.ജയചന്ദ്രന്, ഹരിലാല്‍ എന്നിവരെയും ജനറല്‍ സെക്രട്ടറിയായി കെ.വിജയനേയും സെക്രട്ടറിമാരായി എ.സുരേന്ദ്രന്,സുനില്‍കുമാര്‍ എന്നിവരെയും ട്രഷററായി പി.ശ്യാമിനെയും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: