ശ്ലേഷ്മോദക വനത്തില്‍ തപസ്സിരുന്ന വിശ്രവസ്സു മഹര്‍ഷിയെ കണ്ടുവണങ്ങി കൈകസി എന്ന രാക്ഷസി പറയുന്നു. മഹാപ്രഭോ ശരണം സ്വാമി അടിയന്റെ വംശ അഭിവൃദ്ധിക്കായി അങ്ങ് എന്നെ സന്താനത്തിനായി വേണ്ടിയുള്ള എന്റെ അഭിലാഷം തീര്‍ത്തുതരണം എന്നുപറഞ്ഞതനുസരിച്ച് അപേക്ഷ സ്വീകരിച്ചു. അന്നുരാത്രി അവളോടുകൂടെ കഴിയുകയും ചെയ്തു. ആയതിനാല്‍ കൈകസി എന്ന അസുരസ്ത്രീ ഗര്‍ഭം ധരിക്കുകയും തുടര്‍ന്ന് ഓരോ യാമത്തിലും ഓരോരോ സന്താനങ്ങളെ പ്രസവിക്കുന്നു.
മൂന്നു ആണ്മക്കളും ഒരു പെണ്ണും ജനിക്കുന്നു. അവര്‍ നാലുപേരും വിശ്വവിഖ്യാതതരായി അറിയപ്പെടുന്ന രാവണന് കുംഭകര്ണന് വിഭീഷണന്, ശൂര്‍പ്പണഖ. അവര്‍ വളര്‍ന്നു വലുതായി ഒരു ദിവസം ശ്ലേഷ്മോദക വനത്തില്‍ അമ്മയുടെ മടിയില്‍ തലവെച്ചു ഉറങ്ങുകയായിരുന്നു രാവണന്. ആ സമയം ആകാശത്തുകൂടെ പുഷ്പകവിമാനത്തില്‍ വൈശ്രവണന് പോകുന്നതു അമ്മ കണ്ടു. കരഞ്ഞു കരഞ്ഞു കണ്ണുനീര് തുള്ളി രാവണന്റെ മുഖത്തു ഇറ്റുവീണു തുടങ്ങി. രാവണന് കണ്ണുതുറന്നു നോക്കി അമ്മയുടെ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല രാവണന്.
എന്തുണ്ടായി അമ്മേ! എന്നു ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അമ്മ പറയുന്നു മകനെ മുകളിലൂടെ പോവുന്നത് ഇപ്പോള്‍ ലങ്കയെ അനുഭവിച്ചുകൊണ്ടിരിക്കുന്ന വൈശ്രവണനാണ്. ആ ലങ്ക നമുക്കുകൂടി അവകാശപ്പെട്ടതാണ്. അവിടെ രാജകീയസുഖത്തോടെ കഴിയേണ്ട നമ്മള് ഇവിടെ വനത്തില്‍ കഷ്ടപ്പെടുന്നല്ലോ എന്ന് ഓര്‍ത്തു കരഞ്ഞുപോയതാണ് മോനെ. ഉടനെ രാവണന് പറഞ്ഞു അമ്മേ വ്യസനിക്കേണ്ട നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാം. പിന്നെ രാവണന് അവിടെനിന്നും നേരെ അനുജന്മാരെയും കൂട്ടി ഗുരുവായ ശുക്രചാര്യരെ കണ്ടു വേണ്ടുന്ന ഉപായങ്ങള്‍ ആരാഞ്ഞു. ആയതിലേക്ക് ബ്രഹ്മാവിനെ തപസ്സ് അനുഷ്ഠിക്കാന്‍ ഉപദേശിച്ചു.
അവരെല്ലാം കൊടുംതപസ്സു വര്‍ഷങ്ങളോളം അനുഷ്ഠിച്ചു. ബ്രഹ്മാവ് പ്രത്യക്ഷപ്പെടാത്തതിനാല്‍ തന്റെ രണ്ടു കരങ്ങളും ഒരു തലയും വീതം ഹോമകുണ്ഡത്തില്‍ അര്‍പ്പിക്കപ്പെട്ടു. അവസാനത്തെ ശിരസ്സും ഹോമകുണ്ഡത്തിലേക്ക് അരിഞ്ഞുവീഴ്ത്താന്‍ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. വരം എന്താണ് വേണ്ടതു ചോദ്യത്തിന്. മനുഷ്യര ല്ലാതെ എന്നെ ആര്‍ക്കും വധിക്കുവാന്‍ സാധിക്കരുത് എന്നുവരം മേടിച്ചു. നിര്‍ദ്ദേവത്വം ചോദിക്കാന്‍ ചെന്ന കുംഭകര്‍ണന്റെ നാവില്‍ സരസ്വതിയുടെ ഇടപെടല്‍ നിമിത്തം നിദ്രാവത്വം ആയിമാറുന്നു. അതിനാല്‍ ആറുമാസം ഉറക്കം തന്നെ. പിന്നെ വിഭീഷണന് സ്വാമിപദം തന്നെ ശരണം വേണം എന്നപേക്ഷിക്കുന്നു.
വരസിദ്ധിയാല്‍ ഗര്‍വിഷ്ഠനായ രാവണന് പിന്നീട് ദുഷ്പ്രവൃത്തിയിലേക്ക് നീങ്ങുന്നു. പിന്നെ സര്‍വശക്തനായി ലങ്കയിലേക്ക് പുറപ്പെട്ടു. ഈ വിവരം വൈശ്രവണന് അറിഞ്ഞു. ഇടന്തന്നെ വിശ്രവസ്സു മഹര്‍ഷിയെ കണ്ടുവിവരം പറഞ്ഞു. വിശ്രവസ്സ് വൈശ്രവണനോടു പറയുന്നു രാവണന് ദുര്‍മാര്‍ഗിയാണ് ശ്രദ്ധിക്കണം എന്നു ഉപദേശിച്ചു വൈശ്രവണന് ലങ്ക ഉപേക്ഷിച്ചു അളകാപുരിയില്‍ പോയി താമസം ഉറപ്പിച്ചു. ലങ്കയില്‍ എത്തിച്ചേര്‍ന്ന രാവണന് സര്‍വശക്തിയാലും അടുത്തുള്ള രാജ്യങ്ങളെല്ലാം കൈക്കലാക്കുന്നു.
കൂടുതല്‍ അഹങ്കാരിയായിത്തീര്‍ന്ന രാവണന് മാതൃഹത്യ. പിതൃഹത്യ, ബ്രഹ്മഹത്യ, ഗോഹത്യ ശിശുഹത്യ, സാധുനിന്ദ, സജ്ജനദോഷം, സ്വാമിദോഷം, വിശ്വാസവഞ്ചന, പരസ്ത്രീഹരണം എന്നീകൊള്ളരുതായ്മകള്‍ ചെയ്തു കുപ്രസിദ്ധി നേടി. ഈ സമയം ഭൂമിദേവി ഭൂമിഭാരം സഹിക്കാന്‍ വയ്യാതായപ്പോള്‍ഗോരൂപം പ്രാപിച്ച് മൂന്നുലോകങ്ങളിലും ചെന്ന് അഭ്യര്‍ത്ഥിക്കുന്നു. പിന്നെ ദേവന്മാരെല്ലാം ബ്രഹ്മദേവനോടായി പറയുന്നു. നിവൃത്തിയില്ല എന്നുപറയുന്ന ബ്രഹ്മദേവനും കൂടി സാക്ഷാല്‍ പരമേശ്വരനെ അഭയംപ്രാപിക്കുന്നു.
അദ്ദേഹം പറയുന്നു രാവണന് എന്റെ ഭക്തനാണ് എന്തു തിന്മ ചെയ്യുന്നവനാണെങ്കിലും രാജ്യം മുഴുവന്‍ എന്റെ പൂജ ചെയ്യുന്നുണ്ട്. ആയതിനാല്‍ എനിക്ക് രാവണനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നുപറഞ്ഞുകൊണ്ട് എല്ലാവരും ചേര്‍ന്ന് വൈകുണ്ഠനാഥനെ ശരണം പ്രാപിക്കുന്നു. അവിടുന്നാണ് രാവണ നിഗ്രഹത്തിനായി ശ്രീരാമനായി അവതരിക്കുന്നത്.
കെ.വി.രാമയ്യര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: