മന്ത്രിമാര്‍ ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുംഭകര്ണ്ണന് ഉറക്കമുണര്‍ന്നു. ആറുമാസത്തെ ഭക്ഷണവും ശാപ്പിട്ട് സന്തോഷചിത്തനായി വരുമ്പോഴാണ് രാവണസഭയില്‍ മന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങള്‍ നടക്കുന്നത്. അതുംകേട്ടുകൊണ്ട് സഭയിലെത്തി രാവണനെവണങ്ങി. രാവണന് അനുജനെ ആലിംഗനം ചെയ്തു. അടുത്ത ആസനത്തില്‍ ഇരുത്തി.
തമോഗുണിയാണെങ്കിലും പക്വതയുള്ള ഒരു യോഗിയെപ്പോലെയാണ് കുംഭകര്‍ണ്ണന്റെ ഉപദേശം.
”ഈ ഭൂമിയില്‍ എന്നും ജീവിച്ചിരിക്കുന്നതിനെക്കാള്‍ എനിക്കു ദേവത്വം (മരണം) കിട്ടുന്നതാണു നല്ലതെന്നു തോന്നുന്നു. അതിനാല്‍ ഞാന്‍ തുറന്നുപറയട്ടെ. അങ്ങിപ്പോള്‍ ചെയ്തിരിക്കുന്ന കാര്യങ്ങളെല്ലാം അങ്ങയുടെ പ്രാണനാശത്തിനാണെന്നു ധരിക്കുക.
ജ്യേഷ്ഠന് സീതയെ അപഹരിച്ച സമയത്ത് രാമന് ജ്യേഷ്ഠനെ കണ്ടിരുന്നെങ്കില്‍ ജീവനോടെ മടങ്ങിവരുമായിരുന്നില്ല. രാമന് വെറുമൊരു മനുഷ്യനല്ല. സാക്ഷാല്‍ അവ്യയനായ നാരായണനാണ്. ഭഗവാന്റെ പത്നി സീതാദേവി സാക്ഷാല്‍ മഹാലക്ഷ്മിയാണ്. അവരെ അപഹരിച്ചുകൊണ്ടുവന്നത് രാക്ഷസന്മാരുടെ നാശത്തിനാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കു വശഗതരായി പ്രാണികള്‍ ജീവനാശം വിളിച്ചുവരുത്തുന്നു.
ശബ്ദംകേട്ട് ആകര്‍ഷിതരായി മാനുകള്‍ വലയില്‍ കുടങ്ങുന്നു. നാവിന്റെ രസമാണ് മീനുകളെ ചൂണ്ടയില്‍ കുരുക്കുന്നത്. അഗ്നിയെകണ്ടു ഭ്രമിച്ച് ശലഭങ്ങള്‍ വെന്തുചാകുന്നു. ജാനകിയെ മോഹിച്ച കാരണം അങ്ങ് ജീവനാശം വരുത്താന്‍പോകുന്നു. ഇതൊന്നും നല്ലതല്ലായെന്ന് ഒരുപക്ഷേ അറിയാമായിരിക്കും. എന്നാലും മനസ്സ് അതിലേക്കുചെന്നു വീഴുന്നത് പൂര്വജന്മവാസനകൊണ്ടാണ്. അതിനെ ആര്‍ക്കും ശാസിച്ച് അടക്കാന്‍ കഴിയില്ല.
ജ്ഞാനികള്‍പോലും സ്വന്തം മനസ്സടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ അജ്ഞാനികളുടെകാര്യം പറയാനുണ്ടോ? അങ്ങയുടെ അപനയം കാരണം നാട്ടുകാര്‍ക്കും കുലത്തിനും നാശം വരാന്‍ പോകുന്നു. മരിക്കുന്നതിനുമുമ്പ് അങ്ങയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ ചെന്ന് രാമനേയും വാനരന്മാരെയും വധിക്കാം. നീ ജാനകിയെ അനുഭവിച്ചോളൂ.”
ഇന്ദ്രിയങ്ങള്‍ക്കു വശഗതനാം പുരുഷനു
വന്നീടുമാപത്തു നിര്ണയമോര്ത്തുകാണ്
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു വന്നുകൂടും
നിജ സൗഖ്യങ്ങളൊക്കവേ
മൂലഗ്രന്ഥത്തില്‍ ഇങ്ങനെയാണ്.
യദ്യപ്യനുചിതം കര്മ്മത്യയാകൃതമജാനതാ
സര്‍വം സമം കരിഷ്യാമി സ്വസ്ഥചിത്തോ
ഭവ പ്രഭോ
(ജേ്യഷ്ഠന് അറിയാതെയാണ് അനുചിതമായ ഈ വലിയകാര്യം ചെയ്തതെങ്കില്‍ അങ്ങ് ശാന്തനായിരിക്കുക. ഞാന്‍ എല്ലാം ശരിയാക്കിത്തരാം) എന്നാണ്.
ഇതുകേട്ട് ഇന്ദ്രജിത്ത് അല്പം അരിശത്തോടെ പറയുന്നു. ”പ്രഭോ എനിക്ക് ആജ്ഞ തരുക. ഞാനിപ്പോള്തന്നെപ്പോയി രാമനേയും ലക്ഷ്മണനേയും സുഗ്രീവനേയും സമസ്ത വാനരന്മാരെയും കൊന്നിട്ടുവരാം”
വാല്മീകി രാമായണത്തില്‍ കുംഭകര്ണന് ആദ്യം തന്നെ രാവണന് ചെയ്തത് ആലോചനകൂടാതെയാണ് എന്നു വ്യക്തമാക്കുന്നു. കുംഭകര്ണന് രാവണനോട് പറയുന്നു: ‘അങ്ങ് സീതയെ ബലാല്‍ക്കാരമായി ഇവിടെകൊണ്ടുവരാന് തീര്‍ച്ചയാക്കിയ സമയത്ത് ഞങ്ങളുടെ അഭിപ്രായം ആരാഞ്ഞ് തീരുമാനമെടുക്കണമായിരുന്നു. എങ്കില്‍ ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല. ഒരു കാര്യം ഇന്നവിധം ചെയ്യണമെന്നുറച്ച് ന്യായമായവിധത്തില് രാജ്യകാര്യം നടത്തുന്നയാളിന് ഒരിക്കലും വ്യസനിക്കേണ്ടിവരില്ല.
ആദ്യം ചെയ്യേണ്ട കാര്യം ഒടുവിലും, ഒടുവില്‍ ചെയ്യേണ്ട കാര്യം ആദ്യവും ചെയ്യുന്നത് വിപരീതഫലമുണ്ടാക്കും. അങ്ങു തീരെ ആലോചിക്കാതെയാണ് ഈ വലിയകാര്യം ചെയ്തത്. രാമന് അങ്ങയെ കൊല്ലാതെ വിട്ടത് ഭാഗ്യകൊണ്ടാണ്. വിഷം കലര്‍ന്ന മാംസംപോലെ അങ്ങയെ വിട്ടതാണ്. സംഭവിച്ചതെല്ലാമിരിക്കട്ടെ, ഞാന്‍ അങ്ങേക്കുവേണ്ടി ആരോടുവേണമെങ്കിലും യുദ്ധം ചെയ്യാം. ഞാന്‍ രാമനെക്കൊന്നാല് സീത അങ്ങയുടെ അധീനതയിലാകും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: