ഇങ്ങനെ വിരഹതാപത്താല്‍ ഉരുകുന്ന രുരുവിന്റെ മുന്നില്‍ ഒരു ദേവദൂതന് വന്ന് ഇങ്ങനെ പറഞ്ഞു: ‘സാഹസമരുത് മുനികുമാരാ, മരിച്ചവള്‍ എങ്ങനെ ജീവിക്കാനാണ് ഈ ദേവനാരിയുടെ ആയുസ്സ് തീര്‍ന്നുപോയി. അങ്ങിനി മറ്റൊരു നാരിയെ വേള്‍ക്കുകയെ നിവൃത്തിയുള്ളു. വെറുതെ കരഞ്ഞിട്ടു കാര്യമില്ല. അങ്ങയ്ക്ക് ഇവളില്‍ ഇത്രയ്ക്ക് പ്രീതി തോന്നാന്‍ എന്താണ് കാരണം?’
‘ഇവള് അല്ലാതെ മറ്റൊരുവളെ വരിക്കാന്‍ എനിക്കാവില്ല.
ഇവള്‍ക്ക് ജീവനുണര്‍ന്നില്ലെങ്കില്‍ എന്റെ മാര്‍ഗ്ഗം മരണം മാത്രമാണ്. ‘അപ്പോള്‍ ദേവദൂതന് രുരുവിനായി ഒരുപായം പറഞ്ഞു കൊടുത്തു. ‘ദേവന്മാര് പണ്ട് കല്‍പ്പിച്ച ഒരു വിദ്യയാണിത്. നിന്റെ ആയുസ്സിന്റെ പകുതി ഇവള്‍ക്ക് നല്കിയാല് ഇവളെ വീണ്ടും ജീവിപ്പിക്കാന്‍ സാധിക്കും.’
‘തീര്‍ച്ചയായും ഞാനവള്‍ക്ക് എന്റെ ആയുസ്സിന്റെ പകുതി നല്‍കാം. എന്റെ പ്രിയ ജീവനോടെ എഴുന്നേല്ക്കട്ടെ!’ ആ സമയം തന്റെ മകള്‍ മരിച്ചുവെന്നറിഞ്ഞ വിശ്വവസു വിമാനമാര്‍ഗ്ഗം അവിടെയെത്തിച്ചേര്‍ന്നു.
തന്റെ പുത്രിയായ പ്രമദ്വരയെ ജീവിപ്പിക്കണമെന്ന് അദ്ദേഹം യമധര്‍മ്മരാജനോടഭ്യര്‍ത്ഥിച്ചു. ‘ധര്മ്മരാജന്, രുരുകാമിനിയായ പ്രമദ്വര പാമ്പിന്റെ കടിയേറ്റു മരിച്ചിരിക്കുന്നു. അവളുടെ കാമുകന് രുരു തന്റെ അര്‍ദ്ധായുസ്സ് നല്കാന് തയ്യാറായി നില്ക്കുന്നു. അങ്ങയുടെ പ്രഭാവം കൊണ്ട് അവളില്‍ ജീവന് അങ്കുരിപ്പിച്ചാലും’. ‘അങ്ങനെയാകട്ടെ’ എന്ന് ധര്മ്മരാജന് അനുഗ്രഹിച്ചു. പ്രമദ്വരയെ ദേവദൂതന് ജീവിപ്പിച്ചു.
രുരു അവളെ വിധിപൂര്‍വ്വകം വേളി കഴിച്ചു.
പരീക്ഷിത്ത് തുടര്‍ന്നു: അങ്ങനെ മണിമന്ത്രഔഷധങ്ങളാലും ഉപായമാര്‍ഗ്ഗങ്ങള്‍ കൊണ്ടും പ്രാണരക്ഷചെയ്ത പൂര്‍വ്വ സംഭവങ്ങള്‍ ഉണ്ട്. ഇങ്ങനെ മന്ത്രിമാരോട് പറഞ്ഞു രാജാവ് പള്ളിയറയ്ക്ക് ചുറ്റും കാവല്‍ ഏര്‍പ്പെടുത്തി. ഏഴു നിലയുള്ള മാളികയുടെ മുകളില്‍ സചിവന്മാരോടൊപ്പം രാജാവ് താമസം തുടങ്ങി. കാവലിനായി മണിമന്ത്ര വിദ്യകള്‍ അറിയാവുന്നവര്‍ നിരന്നു നിന്നു.
രാജാവ് തന്റെ തെറ്റുകള്‍ പൊറുക്കണം എന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഗൗരമുഖന് എന്ന് പേരായ ഒരു മുനിയെ മഹര്‍ഷി ശമീകന്റെ ആശ്രമത്തിലേക്ക് പറഞ്ഞയച്ചു.
കാവല്‍ അതിശക്തമായിരുന്നു. മന്ത്രിപുത്രന് ആനകളെ നിരത്തി നിര്‍ത്തി. കാറ്റിനുപോലും ഉള്ളില്‍ക്കടക്കാന്‍ അനുവാദം വേണമെന്നപോലെയായിരുന്നു സംവിധാനങ്ങള്‍. ആഹാരം, സ്നാനം, സന്ധ്യ, എന്നുവേണ്ട എല്ലാക്കാര്യങ്ങളും രാജാവ് മാളികയില്‍ത്തന്നെ ചെയ്തു.
രാജ്യകാര്യങ്ങള്‍ മന്ത്രിമാരോട് ചര്‍ച്ച ചെയ്തു. ആ സമയത്ത് കശ്യപന് എന്ന് പേരായ ബ്രാഹ്മണന് രാജാവിന് മൃത്യുശാപം കിട്ടിയ വിവരമറിഞ്ഞ് രാജാവില്‍ നിന്നും തനിക്ക് എന്തെങ്കിലും ദക്ഷിണ കിട്ടും എന്ന ഉറപ്പോടെ രാജാവിനെ കാണാന്‍ പുറപ്പെട്ടു. വേദപണ്ഡിതനാണെങ്കിലും കശ്യപന് ധനമോഹിയായിരുന്നു. അദ്ദേഹം വീട്ടില്‍ നിന്ന് പുറപ്പെട്ടു വഴിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: